ഒന്നാമനല്ല, ഈ ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച രണ്ടാമത് ബൗളര്‍, അവര്‍ ഫാസ്റ്റ് ബൗളിങ്ങിന്റെ രീതി തന്നെ മാറ്റി; ബുംറയെ പുകഴ്ത്തി ബാലാജി
T20 world cup
ഒന്നാമനല്ല, ഈ ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച രണ്ടാമത് ബൗളര്‍, അവര്‍ ഫാസ്റ്റ് ബൗളിങ്ങിന്റെ രീതി തന്നെ മാറ്റി; ബുംറയെ പുകഴ്ത്തി ബാലാജി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 15th June 2024, 7:29 pm

ബൗളര്‍മാരുടെ കരുത്തിലാണ് ഇന്ത്യ ലോകകപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് സൂപ്പര്‍ 8ന് യോഗ്യത നേടിയത്. ബുംറയുടെ നേതൃത്വത്തില്‍ ബൗളര്‍മാര്‍ കളമറിഞ്ഞ് കളിച്ചപ്പോള്‍ എതിരാളികള്‍ മുട്ടുമടക്കി.

ലോകകപ്പില്‍ മികച്ച രീതിയിലാണ് ബുംറ പന്തെറിയുന്നത്. ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങളിലും ബുംറയെ തന്നെയാണ് കളിയിലെ കേമനായി തെരഞ്ഞെടുത്തതും.

പാകിസ്ഥാനെതിരായ മത്സരത്തില്‍ ബുംറയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. പാകിസ്ഥാനെതിരായ മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ ബുംറ വെറും 14 റണ്‍സ് മാത്രമാണ് വഴങ്ങിയത്.

പാക് നായകന്‍ ബാബര്‍ അസം, സൂപ്പര്‍ താരങ്ങളായ മുഹമ്മദ് റിസ്വാന്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരുടെ എണ്ണം പറഞ്ഞ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.

അവസാന രണ്ട് ഓവറില്‍ അഞ്ച് വിക്കറ്റ് കയ്യിലിരിക്കെ പാകിസ്ഥാന് വിജയിക്കാന്‍ 21 റണ്‍സ് മാത്രമായിരുന്നു ആവശ്യമുണ്ടായിരുന്നത്. ഈ സാഹചര്യത്തില്‍ പന്തെറിയാനെത്തിയ താരം വെറും രണ്ട് റണ്‍സ് മാത്രമാണ് വഴങ്ങിയത്. പാകിസ്ഥാന്റെ അവസാന പ്രതീക്ഷയായ ഇഫ്തിഖര്‍ അഹമ്മദിന്റെ വിക്കറ്റും ഈ ഓവറില്‍ ബുംറ സ്വന്തമാക്കി.

ലോകകപ്പില്‍ മികച്ച പ്രകടനം തുടരുമ്പോള്‍ താരത്തെ പ്രശംസിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ലക്ഷ്മിപതി ബാലാജി. ബുംറ ഈ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും മികച്ച ബൗളറാണെന്നും ഫാസ്റ്റ് ബൗളിങ്ങിന്റെ രീതിയെ തന്നെ മാറ്റിയ താരമാണെന്നും ബാലാജി പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ബാലാജി ബുംറയെ പുകഴ്ത്തിയത്.

‘വസീം അക്രമിന് ശേഷം ഈ ഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച ബൗളറാണ് ജസ്പ്രീത് ബുംറ. ഇരുവരും ബൗളിങ്ങിന് സമാന സ്വഭാവമാണുള്ളത്. അവര്‍ രണ്ട് പേരും ഫാസ്റ്റ് ബൗളിങ്ങിന്റെ ഡൈനാമിക്‌സ് തന്നെ മാറ്റിയവരാണ്,’ ബാലാജി പറഞ്ഞു.

പാകിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ സാക്ഷാല്‍ വസീം അക്രവും ബുംറയെ പുകഴ്ത്തിയിരുന്നു.

‘നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ ആരാണെന്ന് പരിശോധിക്കുമ്പോള്‍, ടെസ്റ്റിലോ വൈറ്റ് ബോള്‍ ഫോര്‍മാറ്റായ ടി-20യിലോ ഏകദിനത്തിലോ എടുത്ത് പരിശോധിക്കുകയാണെങ്കിലും മൂന്നിലും ഒരാളുടെ പേര് മാത്രമേ ഉണ്ടാകൂ, അത് ജസ്പ്രീത് ബുംറയുടേതാണ്.

 

 

അവന്റെ ബൗളിങ്ങിനെ കുറിച്ച് പറയുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം ശ്രീലങ്കയില്‍ നടന്ന ഏഷ്യാ കപ്പിലും, ശേഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലും അവന്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്.

അവന്‍ രണ്ട് വശത്തേക്കും പന്ത് അനായാസമായാണ് സ്വിങ് ചെയ്യുന്നത്. അവന്റെ യോര്‍ക്കറും വളരെ മികച്ചതാണ്. മികച്ച പേസ്, മികച്ച വേരിയേഷനുകള്‍, എല്ലാം മികച്ചതാണ്. അവനൊരു കംപ്ലീറ്റ് ബൗളറാണ്,’ എന്നാണ് വസീം അക്രം പറഞ്ഞത്.

 

 

Content Highlight:T20 World Cup 2024:  Lakshmipathy Balaji praises Jasprit Bumrah