ചരിത്രത്തിലിതുവരെ സംഭവിക്കാത്ത മൂന്ന് നാണക്കേടുകള്‍; പാകിസ്ഥാന്റെ വേഗതക്ക് മുമ്പില്‍ വിറച്ച് ഇന്ത്യ
T20 world cup
ചരിത്രത്തിലിതുവരെ സംഭവിക്കാത്ത മൂന്ന് നാണക്കേടുകള്‍; പാകിസ്ഥാന്റെ വേഗതക്ക് മുമ്പില്‍ വിറച്ച് ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th June 2024, 12:05 am

 

ടി-20 ലോകകപ്പിലെ മറ്റൊരു ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം ന്യൂയോര്‍ക്കില്‍ തുടരുകയാണ്. ഈസ്റ്റ് മെഡോയിലെ നാസു അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ബൗളിങ് തെരഞ്ഞെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19 ഓവറില്‍ 119റണ്‍സിന് പുറത്തായി.

ഓപ്പണര്‍മാരെ ഇരുവരെയും വളരെ പെട്ടെന്ന് തന്നെ ഇന്ത്യക്ക് നഷ്ടമായിരുന്നു. വിരാട് കോഹ് ലി മൂന്ന് പന്തില്‍ നാല് റണ്‍സ് നേടി മടങ്ങിയപ്പോള്‍ 12 പന്തില്‍ 13 റണ്‍സ് നേടിയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായത്.

മൂന്നാം വിക്കറ്റില്‍ റിഷബ് പന്തും അക്‌സര്‍ പട്ടേലും ചേര്‍ന്ന് ചെറുത്തുനിന്നു. ഇരുവരുടെയും ചെറുത്തുനില്‍പാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും കരകയറ്റിയത്.

റിഷബ് പന്ത് 31 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ 18 പന്തില്‍ നിന്നും 20 റണ്‍സാണ് അക്‌സര്‍ പട്ടേല്‍ നേടിയത്.

ഒടുവില്‍ 119 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായി.

ടി-20 ലോകകപ്പിന്റെ ചരിത്രിത്തില്‍ ഇതാദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യവെ ഓള്‍ ഔട്ടായി മടങ്ങുന്നത്.ഇതിന് പുറമെ അന്താരാഷ്ട്ര ടി-20യില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ചെറിയ ടോട്ടല്‍ എന്ന മോശം റെക്കോഡും ഈ മത്സരത്തില്‍ പിറവിയെടുത്തു.

അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യ പാകിസ്ഥാനെതിരെ നേടുന്ന ഏറ്റവും ചെറിയ ടോട്ടലുകള്‍

(സ്‌കോര്‍ – വേദി – വര്‍ഷം – മത്സരഫലം എന്നീ ക്രമത്തില്‍)

119/10 – ന്യൂയോര്‍ക് – 2024*

133/9 – ബെംഗളൂരു – 2012 – തോല്‍വി

141/9 – ഡര്‍ബന്‍ – 2008 – സമനില (സൂപ്പര്‍ ഓവറില്‍ ഇന്ത്യക്ക് ജയം)

148/5 – ദുബായ് – 2022 – വിജയം

151/7 – ദുബായ് – 2021 – തോല്‍വി

ഇന്ത്യന്‍ നിരയില്‍ ഏഴ് താരങ്ങളാണ് ഇരട്ടയക്കം കാണാതെ പുറത്തായത്. ഇതില്‍ രണ്ട് താരങ്ങള്‍ ഗോള്‍ഡന്‍ ഡക്കുമായിരുന്നു.

രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയുമാണ് ഫസ്റ്റ് ബോള്‍ ഡക്കായി മടങ്ങിയത്. മുഹമ്മദ് ആമിറിന്റെ പന്തില്‍ ഇമാദ് വസീമിന് ക്യാച്ച് നല്‍കി ജഡേജ മടങ്ങിയപ്പോള്‍ ഹാരിസ് റൗഫിന്റെ പന്തിലാണ് ബുംറ പുറത്തായത്. ഇമാദ് വസീം തന്നെയാണ് ഇത്തവണയും ക്യാച്ച് കൈപ്പിടിയിലൊതുക്കിയത്.

ടി-20യില്‍ ഇതാദ്യമായാണ് ഒരു മാച്ചില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങുന്നത്.

അതേസമയം, 120 റണ്‍സ് ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ പാകിസ്ഥാന്‍ നിലവില്‍ ആറ് ഓവര്‍ അവസാനിക്കുമ്പോള്‍ 35ന് ഒന്ന് എന്ന നിലയിലാണ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ അസം (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖാന്‍, ഫഖര്‍ സമാന്‍, ഷദാബ് ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, ഷഹീന്‍ അഫ്രിദി, നസീം ഷാ, മുഹമ്മദ് ആമിര്‍, ഹാരിസ് റൗഫ്.

 

Content Highlight: T20 World Cup 2024: IND vs PAK: India registered poor records