| Thursday, 27th June 2024, 8:44 pm

മത്സരം നടക്കാനും ഉപേക്ഷിക്കാനും എത്ര മണി വരെ കാത്തിരിക്കണം; എത്ര ഓവറുകള്‍ വെട്ടിച്ചുരുക്കും; കളി ഉപേക്ഷിച്ചാല്‍ ഫലമെന്ത്?

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പിനുള്ള രണ്ടാം സെമി ഫൈനലിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ടൂര്‍ണമെന്റില്‍ അപരാജിതരായി സെമിയില്‍ പ്രവേശിച്ച ഇന്ത്യയെ നേരിടും.

പ്രാദേശിക സമയം പകല്‍ 10.30നാണ് (ഇന്ത്യന്‍ സമയം രാത്രി 8 മണി) മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഏതൊരു കായിക പ്രേമിയെയും നിരാശരാക്കുന്ന വാര്‍ത്തകളാണ് നിലവില്‍ ഗയാനയില്‍ നിന്നും പുറത്തുവരുന്നത്. രണ്ടാം സെമി ഫൈനല്‍ നടക്കേണ്ട ഗയാനയില്‍ കാലാവസ്ഥ അനുകൂലമല്ല.

രണ്ടാം സെമിക്ക് റിസര്‍വ് ദിനം അനുവദിച്ചിട്ടില്ല എന്നാണ് ആരാധകരെ നിരാശരാക്കുന്ന മറ്റൊരു കാര്യം. ഒറ്റ പന്ത് പോലും എറിയാന്‍ സാധിക്കാതെ മത്സരം ഉപേക്ഷിക്കേണ്ടി വരുമോ എന്നാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്.

കട്ട് ഓഫ് സമയം

ഇന്ത്യന്‍ സമയം 12.10നോ അതിന് മുമ്പോ മത്സരം ആരംഭിക്കാനായാല്‍ ഓവറുകള്‍ വെട്ടിച്ചുരുക്കില്ല, 20 ഓവറുകളും കളിക്കും.

1.44 AM ആണ് 10 ഓവര്‍ വീതമുള്ള മത്സരത്തിനുള്ള കട്ട് ഓഫ് സമയം. അതായത് മഴ മാറിയില്ലെങ്കില്‍ രണ്ട് മണി വരെയെങ്കിലും മത്സരത്തിനായി കാത്തിരിക്കാം.

ഒരു റിസള്‍ട്ടിനായി ഇരു ടീമുകളും പത്ത് ഓവറുകള്‍ വീതമെങ്കിലും കളിച്ചിരിക്കണം.

റിസര്‍വ് ദിനം

രണ്ടാം സെമി ഫൈനലിന് ഐ.സി.സി റിസര്‍വ് ദിനം അനുവദിച്ചിട്ടില്ല. രണ്ടാം സെമി ഫൈനലിനും ഫൈനലിനും ഇടയില്‍ റിസര്‍വ് ദിനം അനുവദിച്ചാല്‍ ജയിക്കുന്ന ടീമിന് ഫൈനലിന് തയ്യാറെടുക്കാന്‍ 24 മണിക്കൂറില്‍ താഴെ മാത്രമേ സമയം ലഭിക്കുകയുള്ളൂ. ഇക്കാരണത്താലാണ് രണ്ടാം സെമി ഫൈനലിന് റിസര്‍വ് ദിനം അനുവദിക്കാത്തത്.

സെമി ഫൈനല്‍ മത്സരം നടക്കുകയും സമനിലയില്‍ അവസാനിക്കുകയും ചെയ്താല്‍?

സെമി ഫൈനല്‍ മത്സരം സമനിലയിലാണ് അവസാനിക്കുന്നതെങ്കില്‍ സൂപ്പര്‍ ഓവറിലൂടെ വിജയികളെ തീരുമാനിക്കും. സൂപ്പര്‍ ഓവറും സമനിലയില്‍ അവസാനിക്കുകയാണെങ്കില്‍ വിജയികളെ കണ്ടെത്തുന്നത് വരെ സൂപ്പര്‍ ഓവറുകള്‍ കളിക്കും.

സെമി ഫൈനല്‍ മഴ മൂലം ഉപേക്ഷിച്ചാല്‍?

സെമി ഫൈനല്‍ മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍, സൂപ്പര്‍ 8 ഗ്രൂപ്പുകളില്‍ ഒന്നാം സ്ഥാനം നേടിയ ടീമിന് ഫൈനലിലെത്താം. അതിനാല്‍ തന്നെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ ഇന്ത്യക്ക് കലാശപ്പോരാട്ടത്തിന് വഴിയൊരുങ്ങും

ഫൈനല്‍

ജൂണ്‍ 29നാണ് ഫൈനല്‍ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലാണ് വേദി. ഫൈനലിന് റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. നിശ്ചയിച്ച ദിവസവും റിസര്‍വ് ദിനത്തിലും മത്സരം നടക്കാത്ത സാഹചര്യം ഉടലെടുത്താല്‍ ഇരുടീമുകളെയും വിജയികളായി പ്രഖ്യാപിക്കകയും കിരീടം പങ്കിടുകയും ചെയ്യും.

Also Read ഇത് ഞങ്ങളുടെ തുടക്കമാണ്, ഞങ്ങളുടെ ആത്മവിശ്വാസം അതാണ്; അഫ്ഗാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍

Also Read ടി-20 ലോകകപ്പ് സെമിയില്‍ സഞ്ജുവിന്റെ വജ്രായുധത്തെ കാത്തിരിക്കുന്നത് ഇരട്ട റെക്കോഡ്!

Also Read ഇത് അഫ്ഗാനിസ്ഥാനോട് കാണിച്ച നെറികേടാണ്; ഐ.സി.സിക്കെതിരെ പൊട്ടിത്തെറിച്ച് മൈക്കല്‍ വോണ്‍

Content Highlight: T20 World Cup 2024: IND vs ENG Updates

We use cookies to give you the best possible experience. Learn more