| Thursday, 13th June 2024, 11:56 pm

രണ്ടാം വിജയവും ഹാട്രിക് വിജയവും; തീയായി ഷാകിബും റിഷാദും, ലോകകപ്പില്‍ കടുവകള്‍ ഗര്‍ജനം തുടരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ണോസ് വെയ്ല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ബംഗ്ലാദേശ് – നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ ബംഗ്ലാ കടുവകള്‍ക്ക് ജയം. 25 റണ്‍സിനാണ് ബംഗ്ലാദേശ് വിജയത്തിലേക്ക് നടന്നുകയറിയത്. ഇതോടെ സൂപ്പര്‍ എട്ടിലേക്ക് ഒരു പടി കൂടി നടന്നടുക്കാന്‍ ഷാന്റോക്കും സംഘത്തിനുമായി.

മത്സരത്തില്‍ ടോസ് നേടിയ നെതര്‍ലന്‍ഡ്‌സ് നായകന്‍ സ്‌കോട് എഡ്വാര്‍ഡ്‌സ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 159റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ് ഇന്നിങ്‌സ് അവസാനിപ്പച്ചത്. ഷാകിബ് അല്‍ ഹസന്റെ അര്‍ധ സെഞ്ച്വറിയാണ് ബംഗ്ലാദേശിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചത്. 46 പന്ത് നേരിട്ട് ഒമ്പത് ബൗണ്ടറികളുടെ അകമ്പടിയോടെ പുറത്താകാതെ 64 റണ്‍സാണ് ഷാകിബ് നേടിയത്.

ഓപ്പണര്‍ തന്‍സിദ് ഹസന്‍ 26 പന്തില്‍ 35 റണ്‍സ് നേടിയപ്പോള്‍ വെറ്ററന്‍ സൂപ്പര്‍ താരം മഹ്‌മദുള്ള 21 പന്തില്‍ 25 റണ്‍സും നേടി ടീം ടോട്ടലിലേക്ക് തങ്ങളുടേതായ സംഭാവനകള്‍ നല്‍കി.

അവസാന ഓവറുകളില്‍ ഏഴ് പന്തില്‍ 14 റണ്‍സടിച്ച ജാകിര്‍ അലിയുടെ കാമിയോയും ടീമിന് തുണയായി.

നെതര്‍ലന്‍ഡ്‌സിനായി പോള്‍ വാന്‍ മീകരനും ആര്യന്‍ ദത്തും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ടിം പ്രിംഗിള്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് മോശമല്ലാത്ത തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ സാധിച്ചില്ല. സൂപ്പര്‍ താരങ്ങളായ സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ടും വിക്രംജീത് സിങ്ങും ക്യാപ്റ്റന്‍ സ്‌കോട് എഡ്വാര്‍ഡ്‌സും ചെറുത്തുനിന്നെങ്കിലും അതൊന്നും ഡച്ച് പടയെ വിജയത്തിലെത്തിക്കാന്‍ പോന്നതായിരുന്നില്ല.

എന്‍ഗല്‍ബ്രെക്ട് 22 പന്തില്‍ 33 റണ്‍സ് നേടിയപ്പോള്‍ സ്‌കോട് എഡ്വാര്‍ഡ്‌സ് 23 പന്തില്‍ 25 റണ്‍സും സിങ് 16 പന്തില്‍ 26 റണ്‍സും നേടി പുറത്തായി.

ഒടുവില്‍ 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമാണ് ഡച്ച് ആര്‍മിക്ക് നേടാന്‍ സാധിച്ചത്.

ബംഗ്ലാദേശിനായി റിഷാദ് ഹൊസൈന്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ടാസ്‌കിന്‍ അഹമ്മദ് രണ്ട് വിക്കറ്റും നേടി. മുസ്തഫിസുര്‍ റഹ്‌മാന്‍, മഹ്‌മദുള്ള, തന്‍സിദ് ഹസന്‍ സാകിബ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ടി-20 ലോകകപ്പുകളില്‍ ഇത് തുടര്‍ച്ചയായ മൂന്നാം തവണയാണ് ബംഗ്ലാദേശ് നെതര്‍ലന്‍ഡ്‌സിനെ തോല്‍പിക്കുന്നത്. 2016ല്‍ ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ കടുവകള്‍ എട്ട് റണ്‍സിന് വിജയിച്ചപ്പോള്‍ 2022ല്‍ ബ്ലണ്ട്‌സ്‌റ്റോണ്‍ അരീനയില്‍ ഒമ്പത് വിക്കറ്റിനും ടീം വിജയം സ്വന്തമാക്കി. ഇപ്പോള്‍ കിങ്‌സ് ടൗണില്‍ 25 റണ്‍സിന്റെ മികച്ച ജയമാണ് ടീം സ്വന്തമാക്കിയത്.

2021 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സ് പങ്കെടുത്തിരുന്നില്ല.

അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഷാകിബ് അല്‍ ഹസനാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഈ വിജയത്തോടെ ഗൂപ്പ് ഡി-യില്‍ രണ്ടാം സ്ഥാനത്താണ് ബംഗ്ലാദേശ്. മൂന്ന് മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് ടീമുനുള്ളത്.

ജൂണ്‍ 17നാണ് ബംഗ്ലാ കടുവകളുടെ അടുത്ത മത്സരം. നേപ്പാളാണ് എതിരാളികള്‍.

Content Highlight: T20 World Cup 2024: Bangladesh defeat Netherlands

We use cookies to give you the best possible experience. Learn more