| Tuesday, 15th September 2020, 4:37 pm

'കോണ്‍ഗ്രസിന് അറിയാമായിരുന്ന ഒരു കാര്യം പ്രശാന്ത് ഭൂഷണ്‍ തന്നെ സ്ഥിരീകരിച്ചിരിക്കുന്നു; ഹസാരെയുടെ സമരത്തിന് പിന്നില്‍ ആര്‍.എസ്.എസ് എന്ന വാര്‍ത്ത പങ്കുവെച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ഉയര്‍ത്തിക്കൊണ്ട് വന്ന അഴിമതി വിരുദ്ധ സമരവും ആം ആദ്മി പാര്‍ട്ടിയും ആര്‍.എസ്.എസ് ബി.ജെ.പി തണലില്‍ ഉണ്ടായതാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രശാന്ത് ഭൂഷണുമായി ബന്ധപ്പെട്ട വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം.

‘കോണ്‍ഗ്രസിന് നേരത്തെ അറിയാമായിരുന്ന ഒരു കാര്യം ആംആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായ പ്രശാന്ത് ഭൂഷണ്‍ തന്നെ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്.

അഴിമതി വിരുദ്ധ പ്രസ്ഥാനവും ആംആദ്മി പാര്‍ട്ടിയുടെ ഉദയവും യു.പി.എ സര്‍ക്കാരിനെ താഴെയിറക്കാനായി ആര്‍.എസ്.എസും ബി.ജെ.പിയും ആസൂത്രണം ചെയ്തതാണ്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യാടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആര്‍.എസ്.എസ് പ്രചാരകനാണെന്നും തനിക്ക് അതില്‍ ഒരു സംശയവും ഇല്ലന്നും പ്രശാന്ത് ഭൂഷണ്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

കെജ്‌രിവാളിന്റെ ‘ഒന്നും ചെയ്യാന്‍ മടിയില്ലാത്ത പ്രകൃതം’ അന്ന് വേണ്ടത്ര മനസ്സിലായില്ലെന്നും അതില്‍ വലിയ പശ്ചാത്താപമുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കെജ്‌രിവാളിനെ മനസിലാക്കി വന്നപ്പോഴേക്കും വളരെയധികം വൈകിപ്പോയെന്നും അപ്പോഴേക്കും മറ്റൊരു ഫ്രാങ്കെന്‍സ്റ്റീന്‍ മോണ്‍സ്റ്റര്‍ (ഒരുരാക്ഷസ കഥാപാത്രം) ആയി ഉയര്‍ത്തെഴുന്നേറ്റു എന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

കെജ്‌രിവാളിന്റെ ഉദ്ദേശം ഈ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ തന്നെ പുറത്ത് വന്നു. എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരാളാണ് എന്നത് മാത്രമല്ല, ഒരു ഏകാധിപതി കൂടിയാണെന്ന കാര്യം കണ്‍ മുന്നില്‍ തുറന്ന് വന്നെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Rahul Gandhi says AAP propped by BJP-RSS to bring down UPA government

We use cookies to give you the best possible experience. Learn more