ചാക്കോ എന്‍.സി.പിയില്‍ ചേരട്ടെ; അര്‍ഹിക്കുന്ന പരിഗണന നല്‍കാം; സ്വാഗതം ചെയ്ത് ടി. പി. പീതാംബരന്‍
Kerala News
ചാക്കോ എന്‍.സി.പിയില്‍ ചേരട്ടെ; അര്‍ഹിക്കുന്ന പരിഗണന നല്‍കാം; സ്വാഗതം ചെയ്ത് ടി. പി. പീതാംബരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th March 2021, 4:46 pm

കൊച്ചി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. സി ചാക്കോയെ സ്വാഗതം ചെയ്ത് എന്‍.സി.പി. ചാക്കോക്ക് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ പാര്‍ട്ടിയാണ് എന്‍.സി.പിയെന്നും പാര്‍ട്ടിയിലെത്തിയാല്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കാമെന്നുമാണ് സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ പറഞ്ഞത്.

‘പി.സി. ചാക്കോ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ്. നേരത്തെ ശരദ് പവാറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ്. ശരദ് പവാറിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. അദ്ദേഹം വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യും. അതുകൊണ്ട് തന്നെ മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ നേതൃ നിരയില്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന സ്ഥാനം കൊടുക്കും,’ പീതാംബരന്‍ പറഞ്ഞു.

ദല്‍ഹിയില്‍ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കടുത്ത എതിര്‍പ്പാണ് രാജിക്ക് കാരണമായത്. തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചാക്കോ ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും രാജിക്കത്ത് സമര്‍പ്പിച്ചു. ഹൈക്കമാന്‍ഡില്‍ ജനാധിപത്യമില്ലെന്നും പലതവണ കോണ്‍ഗ്രസിലെ പ്രശ്നങ്ങളെക്കുറിച്ച് പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

വി.എം സുധീരനും താനും പലപ്പോഴും കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും നേതൃത്വം ഇത് പരിഗണിക്കാന്‍ തയ്യാറായില്ല എന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

കേരളത്തില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്. മറ്റൊരു പരിഗണനയും ഭാരവാഹിത്വത്തിനോ സ്ഥാനാര്‍ത്ഥിത്വത്തിനോ നല്‍കാന്‍ ഗ്രൂപ്പ് നേതൃത്വം തയ്യാറാവുന്നില്ല. സീറ്റുകള്‍ എ ഗ്രൂപ്പും ഐ ഗ്രൂപ്പുമായി വീതം വെക്കുകയാണിവിടെയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യാന്‍ കഴിയുന്നത് ബി.ജെ.പിയുടെ കഴിവുകൊണ്ടല്ല എന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ദേശീയ നേതൃത്വത്തിനെതിരെ കത്തു നല്‍കിയവര്‍ തന്നെ സമീപിച്ചിരുന്നു എന്നാല്‍ താനതില്‍ ഒപ്പിടാന്‍ തയ്യാറായില്ലെങ്കിലും അവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ശരിയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും പി.സി ചാക്കോ പറഞ്ഞു.

1980ല്‍ പിറവത്തു നിന്നാണ്. പി.സി ചാക്കോ ആദ്യമായി മത്സരിക്കുന്നത്. 1975ല്‍ അദ്ദേഹം കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു. എഴുപതുകളില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയിലുമിരുന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: T P Peethambaran welcomes PC Chacko to NCP