| Monday, 26th April 2021, 10:04 pm

'കുംഭമേളയില്‍ ലക്ഷക്കണക്കിന് പേര്‍ പങ്കെടുത്തു, അപ്പോള്‍ ഞങ്ങള്‍ക്ക് ആയിരം പേരെങ്കിലും പങ്കെടുക്കണമെന്ന ലോജിക് ശരിയല്ല'; കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് എസ്.വൈ.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന എല്ലാ മുന്‍കരുതലുകളും നിയമങ്ങളും പാലിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി. കൊവിഡിന്റെ രണ്ടാം ഘട്ടം കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

മസ്ജിദുകളില്‍ നിസ്‌കാര സമയത്തും മറ്റും നടക്കുന്ന രീതികളെക്കുറിച്ച് പൂര്‍ണമായി അറിവില്ലാതെയാണ് പ്രാദേശിക ഭരണ കൂടങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുന്നതെങ്കില്‍ അക്കാര്യം അവരെ മാന്യമായി അറിയിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും നിലവിലെ വ്യവസ്ഥാപിത സംവിധാനങ്ങളെ അതിനായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

‘അതേസമയം, രൂക്ഷമായ ഭാഷയില്‍ അത്തരം തീരുമാനങ്ങളെ വിമര്‍ശിക്കുന്നതും പ്രചാരണം നടത്തുന്നതും നമുക്ക് യോജിച്ചതല്ല. മതത്തെക്കുറിച്ച്, വിശ്വാസികളെക്കുറിച്ച് അനാവശ്യമായ വിവാദങ്ങളുടെ അന്തരീക്ഷം സൃഷ്ടിക്കാനേ അതുപകരിക്കൂ. കുംഭമേളക്ക് ലക്ഷങ്ങള്‍ പങ്കെടുത്തിട്ടുണ്ട്, അപ്പോള്‍ ഞങ്ങള്‍ക്ക് ആയിരങ്ങള്‍ പങ്കെടുക്കണം എന്ന ലോജിക്കില്‍ അവകാശങ്ങള്‍ വാങ്ങിയെടുക്കേണ്ട വിഷയമല്ല ഇത്. മറ്റാരെങ്കിലും നിയന്ത്രണം പാലിക്കുന്നില്ല എന്നത് നമുക്ക് നിയന്ത്രണത്തില്‍ അയവു വരുത്താനുള്ള കാരണം അല്ല,’ അസ്ഹരി പറഞ്ഞു.

മുസ്‌ലിം കൂട്ടായ്മകളുമായി ബന്ധമില്ലാത്ത, സംഘടനകള്‍ ഇല്ലാതെ സംഘമായി പ്രവര്‍ത്തിക്കുന്ന ചിലര്‍ ഇത്തരം അവസരങ്ങള്‍ മുതലെടുത്ത് മസ്ജിദുകളില്‍ ആരാധന നിര്‍വഹിക്കാന്‍ സമ്മതിക്കുന്നില്ലെന്നും അത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടി മുസ്‌ലിം സംഘടനകളും പണ്ഡിതന്മാരും മുറവിളി കൂട്ടുന്നില്ല എന്നും പറഞ്ഞ് പ്രചാരണങ്ങള്‍ നടത്തുന്നുണ്ടെന്നും പൊതുനന്മ മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക എന്നതുതന്നെയാണ് ഈ അവസരത്തില്‍ ഏറ്റവും അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം ആശങ്കാജനകമായി തുടരുകയാണ്. നിയന്ത്രണങ്ങളും പ്രതിരോധവും കര്‍ശനമാക്കുവാന്‍ ഇന്ന് സര്‍വകക്ഷിയോഗം ചേര്‍ന്നു.

കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടി വരുമെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പൊതു സമൂഹം ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആള്‍ക്കൂട്ടം ഒഴിവാക്കണം. അടച്ചിട്ട ഹാളുകളില്‍ രോഗവ്യാപനസാധ്യത കൂടുതലാണ്. വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50-ലേക്ക് ചുരുക്കി. വിവാഹം, ഗൃഹപ്രവേശം എന്നിവ നടത്താന്‍ കൊവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മരണാനന്തരചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ മാത്രം. ആരാധനാലയങ്ങളിലും കര്‍ശനനിയന്ത്രണം വേണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: SYS Response In Covid Restrictions

Latest Stories

We use cookies to give you the best possible experience. Learn more