Advertisement
Syria
സിറിയന്‍ രാസായുധാക്രമണം: അന്താരാഷ്ട്ര രാസായുധ പരിശോധനാ സംഘത്തിന് റഷ്യ അനുമതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 17, 02:27 am
Tuesday, 17th April 2018, 7:57 am

 

മോസ്‌കോ: രാസായുധ ആക്രമണം നടന്നതായി ആരോപിക്കപ്പെടുന്ന സിറിയയിലെ ഡൗമയില്‍ രാസായുധ പരിശോധനാ സംഘത്തിന് സന്ദര്‍ശനാനുമതി ലഭിച്ചു. ആക്രമണം നടന്നതായി ആരോപിക്കപ്പെടുന്ന ഡൗമയിലെത്തി പരിശോധന നടത്താന്‍ അനുമതി നല്‍കുന്നതായി റഷ്യയാണ് ബുധനാഴ്ച വെളിപ്പെടുത്തിയത്.

അന്താരാഷ്ട്ര രാസായുധ പരിശോധനാ സംഘം ശനിയാഴ്ച തന്നെ രാജ്യത്ത് എത്തിയിരുന്നെങ്കിലും ഡൗമ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചിരുന്നില്ല. ഏപ്രില്‍ 7ന് സിറിയയില്‍ വിമതര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചിട്ടുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ആഴ്ച യു.എസ് നേതൃത്വത്തില്‍ ബ്രിട്ടണും ഫ്രാന്‍സും സിറിയയില്‍ വ്യോമാക്രമണം നടത്തിയിരുന്നു.


Also Read: അമേരിക്കയില്‍ നദിയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി


എന്നാല്‍, രാസായുധം പ്രയോഗിച്ചു എന്ന ആരോപണത്തെ സിറിയയും റഷ്യയും നേരത്തെ തള്ളിയിരുന്നു. സിറിയയില്‍ രാസായുധാക്രമണം നടന്നിട്ടില്ലെന്നും ഈ ആരോപണം ആസൂത്രിതമാണെന്നും റഷ്യ പ്രതികരിച്ചു.

യു.എസിന്റെ നേതൃത്വത്തില്‍ ഫ്രാന്‍സും ബ്രിട്ടണും സംയുക്തമായി സിറിയക്കെതിരെ നടത്തിയ വ്യോമാക്രമണത്തെ പ്രശംസിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നേതെന്യാഹുവും രംഗത്തെത്തിയിരുന്നു. “അമേരിക്കയുടെ നേതൃത്വത്തില്‍ യു.എസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ തത്വങ്ങള്‍ വെറും പ്രഖ്യാപനങ്ങള്‍ മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്”, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


Watch DoolNews Video: