| Friday, 22nd July 2022, 8:46 am

ഉക്രൈനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ച് സിറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദമാസ്‌കസ്: ഉക്രൈനുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ സിറിയ അവസാനിപ്പിച്ചു. നേരത്തെ സിറിയയുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതായി ഉക്രൈന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റഷ്യയുടെ ഏറ്റവുമടുത്ത സഖ്യരാജ്യം കൂടിയായ സിറിയയും സമാന പ്രഖ്യാപനം നടത്തിയത്.

”പരസ്പര ബന്ധത്തിന്റെ തത്വത്തിന് അനുസൃതമായി ഉക്രൈനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കാന്‍ സിറിയന്‍ അറബ് റിപബ്ലിക് തീരുമാനിച്ചിരിക്കുന്നു,” സിറിയയുടെ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു

കഴിഞ്ഞ മാസമായിരുന്നു സിറിയയുമായുള്ള ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതായി ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പ്രഖ്യാപിച്ചത്. റഷ്യന്‍ പിന്തുണയുള്ള കിഴക്കന്‍ ഉക്രൈനിലെ വിമത പ്രവിശ്യകളായ റിപബ്ലിക് ഓഫ് ഡോണെട്‌സ്‌ക് റിപബ്ലിക് ഓഫ് ലുഹാന്‍സ്‌ക് എന്നിവയെ സിറിയ അംഗീകരിച്ചതോടെയായിരുന്നു ഉക്രൈന്റെ നീക്കം.

”ഉക്രൈനും സിറിയയുമായി ഇനിയങ്ങോട്ട് ഒരു ബന്ധവുമുണ്ടായിരിക്കില്ല,” എന്നായിരുന്നു സെലന്‍സ്‌കി പറഞ്ഞത്.

2018ല്‍ ഉക്രൈന്‍ തലസ്ഥാനമായ കീവിലെ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരുടെ താമസസ്ഥലം പുനര്‍നിര്‍മിക്കാന്‍ വിസമ്മതിച്ചുകൊണ്ട്, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ആദ്യമായി വിള്ളല്‍ വീഴ്ത്തിയത് ഉക്രൈനാണെന്നും സിറിയന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.

ഉക്രൈന്‍ സര്‍ക്കാരിന്റെ ശത്രുതാപരമായ മനോഭാവം കാരണം അന്ന് കീവിലെ സിറിയന്‍ എംബസിക്ക് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തേണ്ടി വന്നുവെന്നും മന്ത്രാലയം പറഞ്ഞു.

ടെഹ്‌റാനില്‍ വെച്ച് ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി സിറിയന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ മെക്ദാദ് കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മന്ത്രാലയത്തിന്റെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനും ഈയാഴ്ച ഇറാന്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Content Highlight: Syria breaks diplomatic ties with Ukraine in response to a similar move by Ukraine

We use cookies to give you the best possible experience. Learn more