| Sunday, 23rd June 2024, 11:37 pm

മമ്മൂക്ക നമ്മുടെ തറവാടി കാരണവരെ പോലെ; ലാലേട്ടന്‍ ജഗപൊഗയും: ശ്വേത മേനോന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വിലയിരുത്താന്‍ ഏറെ പ്രയാസമാണെന്ന് പറയുകയാണ് ശ്വേത മേനോന്‍. ഇരുവരും ഒരുപാട് വ്യത്യസ്തരായ ആളുകളാണെന്നാണ് താരം പറയുന്നത്. മമ്മൂട്ടി ഒരു തറവാടി കാരണവരെ പോലെയാണെന്നും മോഹന്‍ലാല്‍ ജഗപൊഗയാണെന്നുമാണ് ശ്വേത പറയുന്നത്. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘മമ്മൂക്കയെയും ലാലേട്ടനെയും വിലയിരുത്താന്‍ ഏറെ പ്രയാസമാണ്. രണ്ടുപേരും ഒരുപാട് വ്യത്യസ്തരായ ആളുകളാണ്. മമ്മൂക്ക നമ്മുടെ ഒരു കാരണവരെ പോലെയാണ്, തറവാടി കാരണവര്‍. ലാലേട്ടന്‍ ജഗപൊഗയാണ്. ഞാന്‍ ലാലേട്ടനൊപ്പം ഏതെങ്കിലും സിനിമയോ ഷോയോ ചെയ്യുന്ന സമയത്ത് എനിക്ക് ഷോപ്പിങ്ങിനോ മറ്റോ പോകണമെങ്കില്‍ ഞാന്‍ ലാലേട്ടനോട് ഇന്ന് റിഹേഴ്‌സലിന് ഞാന്‍ രണ്ട് മണിക്കൂര്‍ ലേറ്റായിട്ടേ വരികയുള്ളു എന്ന് പറയും. അപ്പോള്‍ ലാലേട്ടന്‍ നമുക്ക് വേണ്ടി കവറപ്പ് ചെയ്യും.

Also Read: പവര്‍കട്ടൊന്നും അപ്പുവിന് അറിയില്ല; കൈയ്യില്‍ ടോര്‍ച്ച് കൊടുത്തിട്ടും അവന്‍ വാങ്ങിയില്ല: മേജര്‍ രവി

ഷൂട്ടിങ്ങിന്റെ സമയത്താണെങ്കില്‍ പോലും എനിക്ക് ഫ്രണ്ട്‌സിന്റെ കൂടെ പോകാനുണ്ടെങ്കില്‍ ഞാന്‍ ലാലേട്ടനോട് പറയും. ലണ്ടനില്‍ വെച്ച് ആകാശഗോപുരം ചെയ്യുന്ന സമയത്ത് അദ്ദേഹം എനിക്ക് വേണ്ടി എത്ര കവറപ്പ് ചെയ്തിട്ടുണ്ടെന്ന് അറിയുമോ. നമുക്ക് ഇനി ശ്വേതയുടെ സീന്‍ ചെയ്താലോ, എന്തിനാണ് ആ കുട്ടിയിങ്ങനെ നില്‍ക്കുന്നതെന്ന് അദ്ദേഹം ചോദിക്കും. പക്ഷെ മമ്മൂക്കയുടെ അടുത്ത് അങ്ങനെയില്ല. ആളൊരു കാരണവരാണ്, എന്നാല്‍ ആള്‍ക്കൊരു കുട്ടിത്തമുണ്ട്. പക്ഷെ അത് സീസണലാണ്,’ ശ്വേത മേനോന്‍ പറഞ്ഞു.

തനിക്ക് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൂടെ അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ അടുപ്പം മോഹന്‍ലാലിനോടാണെന്നും താരം അഭിമുഖത്തില്‍ പറയുന്നു. അദ്ദേഹത്തെ താന്‍ ലാട്ടാ എന്നാണ് വിളിക്കാറുള്ളതെന്നും എന്നാല്‍ അത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

‘മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ അഭിനയിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. പക്ഷെ എനിക്ക് കൂടുതല്‍ അടുപ്പം ലാലേട്ടനോടാണ്. ഞങ്ങള്‍ ഒരുപാട് ഷോകളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ ഞാന്‍ ലാട്ട എന്നാണ് വിളിക്കാറുള്ളത്. എന്തിനാണ് ഞാന്‍ അങ്ങനെ വിളിക്കുന്നതെന്ന് എനിക്ക് അറിയില്ല. ലാലേട്ടനും അതിനെ പറ്റി പറയാറുണ്ട്. വേറെ ആരോ ഒരാള്‍ കൂടെ അദ്ദേഹത്തെ ആ പേരില്‍ വിളിക്കാറുണ്ട്.

ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ‘ഹാപ്പി ബര്‍ത്ത് ഡേ ലാട്ട’ എന്ന് കൊടുത്താല്‍ ചിലര്‍ ‘ലാട്ട അല്ല ലാലേട്ടന്‍’ എന്ന് കമന്റ് ചെയ്യും. അച്ഛന് ലാലേട്ടനെ ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ട് അദ്ദേഹം പണ്ടൊക്കെ വീട്ടില്‍ വരാറുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ സിനിമയില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ ചെറിയ കുട്ടിയായിരുന്ന സമയം മുതല്‍ക്കേ അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു,’ ശ്വേത മേനോന്‍ പറഞ്ഞു.


Content Highlight: Swetha Menon Talks About Mammootty And Mohanlal

We use cookies to give you the best possible experience. Learn more