| Tuesday, 6th February 2024, 3:32 pm

സ്ത്രീകൾ ഡബ്ബ് ചെയ്യുന്ന സമയത്ത് ഇൻഡസ്ട്രിയിൽ ഉള്ള ആളുകൾക്ക് ക്ഷമയില്ല: ശ്വേത മേനോൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ നായികയായി അനശ്വരത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് ശ്വേത മേനോൻ. അതിന് ശേഷം മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കൂടെ നിരവധി സിനിമകളാണ് ശ്വേത മലയാളികൾക്ക് സമ്മാനിച്ചത്.

മലയാളത്തിൽ എന്ന പോലെ മറ്റു ഭാഷയിലും തന്റേതായൊരിടം താരം സൃഷ്ടിച്ചിട്ടുണ്ട്. പരദേശി, പാലേരിമാണിക്യം, രതിനിർവേദം, കളിമണ്ണ് തുടങ്ങി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. 2011 ല്‍ ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രത്തില്‍ തന്റെ പ്രസവ രംഗങ്ങള്‍ കാണിച്ചതിലൂടെ നിരവധി പ്രശംസയും വിമര്‍ശനങ്ങളുമാണ് ശ്വേത ഏറ്റുവാങ്ങിയത്.

സിനിമയിലെ ഡബ്ബിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോൻ. സിനിമാ ഇൻഡസ്ട്രിയിൽ സ്ത്രീകൾ ഡബ്ബ് ചെയ്യുമ്പോൾ ആളുകൾക്ക് ക്ഷമയില്ലെന്ന് ശ്വേത മേനോൻ പറഞ്ഞു. സംവിധായകൻ ആണെങ്കിലും പ്രൊഡ്യൂസർ ആണെങ്കിലും തങ്ങളോട് വേഗം ഡബ്ബിങ് തീർക്കാൻ പറയുമെന്നും ശ്വേത പറയുന്നുണ്ട്. പുരുഷന്മാർക്ക് ഒരാഴ്ചയോ അല്ലെങ്കിൽ പത്ത് ദിവസം വരെ കൊടുക്കുമെന്നും എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ അങ്ങനെയല്ലെന്നും ശ്വേത കൂട്ടിച്ചേർത്തു. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ഞാൻ ഒരു കാര്യം കണ്ടിട്ടുണ്ട്. സ്ത്രീകൾ ഡബ്ബിങ് ചെയ്യുന്ന സമയത്ത് ഇൻഡസ്ട്രിയിൽ ഉള്ള ആളുകൾക്ക് ക്ഷമയില്ല. ഡയറക്ടർ ആണെങ്കിലും പ്രൊഡ്യൂസർ ആണെങ്കിലും ഒരു ദിവസത്തിൽ അവർക്ക് തീർക്കട്ടെ എന്ന് പറയും. അന്ന് ജൻഡർ വൈസാണ്. ആണുങ്ങൾക്ക് എത്ര ദിവസം വേണമെങ്കിലും കൊടുക്കും. ചിലപ്പോൾ ഒരാഴ്ച അല്ലെങ്കിൽ പത്ത് ദിവസം വരെയൊക്കെ നീളും. പെണ്ണുങ്ങൾക്ക് ഒന്നോ രണ്ടോ ദിവസം മാത്രമേ പറ്റുകയുള്ളു. അതിൽ കൂടുതൽ ഞാൻ കണ്ടിട്ടില്ല,’ ശ്വേത മേനോൻ പറഞ്ഞു.

അതേസമയം മോഹൻലാലിന്റെ നായികയായി അഭിനയിച്ച പരദേശി സിനിമയെക്കുറിച്ചും ശ്വേത അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.’പരദേശിക്ക് വേണ്ടി ഞാൻ പി.ടി. സാറിൻ്റെ അടുത്ത് നന്നായിട്ട് ഫൈറ്റ് ചെയ്തിട്ടുണ്ട്. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല എന്നെ കണ്ടപ്പോൾ ആമിന എങ്ങനെ തോന്നിയെന്ന്. അദ്ദേഹമാണ് ആമിനയാണ് ഞാൻ ചെയ്യുന്നതെന്ന് പറഞ്ഞത്. ഞാൻ അത്രയും നേരം പത്മപ്രിയയുടെ ക്യാരക്ടർ ആണെന്ന് വിചാരിച്ചിരിക്കുകയായിരുന്നു.

അതും ലാലേട്ടന്റെ ഭാര്യയുടെ റോൾ എന്ന് പറഞ്ഞപ്പോൾ എന്റെ കൈയും കാലും ഒക്കെ വിറക്കുകയാണ്. അത് വലിയൊരു റെസ്പോൺസിബിലിറ്റി ആണ്. അവസാനത്തെ ഒരു സീൻ ഒറ്റ ടേക്കിലാണ് ചെയ്തത്. അതെങ്ങനെയോ ആയിപ്പോയി,’ ശ്വേത മേനോൻ പറഞ്ഞു.

Content Highlight: Swetha menon about gender discrimination in dubbing space

Latest Stories

We use cookies to give you the best possible experience. Learn more