| Saturday, 25th March 2023, 8:31 am

രാഹുൽ ​ഗാന്ധിയെ പുറത്താക്കാമെങ്കിൽ സ്ഫോടനക്കേസ് പ്രതി എം.പിയായി തുടരുന്നതിന്റെ അടിസ്ഥാനമെന്ത്; ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് സ്വര ഭാസ്ക്കർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തന്നെ ജനാധിപത്യത്തെ ഇല്ലാതാക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറിക്കഴിഞ്ഞെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കർ. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടിക്ക് പിന്നാലെയാണ് സ്വര ഭാസ്‌ക്കറിന്റെ പ്രതികരണം. രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കാമെങ്കിൽ മേലെഗാവ് സ്‌ഫോടനക്കേസ് പ്രതിയായ ബി.ജെ.പി നേതാവ് പ്രഗ്യാ സിങ് താക്കൂർ എം.പിയായി തുടരുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും അവർ കൂട്ടിച്ചേർത്തു.

ട്വിറ്ററിലൂടെയായിരുന്നു സ്വര ഭാസ്‌ക്കറിന്റെ പ്രതികരണം.

‘അദ്ദേഹത്തിന്റെ ലോക്‌സഭാംഗത്വം കോട്ടം തട്ടാതെ നിലനിൽക്കും.
ഭീകരവാദിക്ക് തീവെക്കാനും കലാപാഹ്വാനത്തിനും പ്രോത്സാഹിപ്പിക്കാൻ സാധിക്കുന്നതാണ് ‘അച്ഛേ ദിൻ’. നീതിന്യായ വ്യവസ്ഥ കൊള്ളാം,’ സ്വര ഭാസ്‌ക്കർ ട്വിറ്ററിൽ കുറിച്ചു.

ഒരിക്കൽ ഇത്തരത്തിലൊരു വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അത് റഷ്യ, തുർക്കി എന്നിവിടങ്ങളിൽ നിന്നായിരുന്നു. ഇന്ന് അത് ഇന്ത്യയിലും ആയി. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർ തന്നെ ജനാധിപത്യത്തെ ഇല്ലാതാക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറിക്കഴിഞ്ഞു എന്നും സ്വര ഭാസ്‌ക്കർ കൂട്ടിച്ചേർത്തു.

ഭോപ്പാലില്‍ നിന്നുള്ള എം.പിയാണ് സാദ്‌വി പ്രഗ്യാ സിങ് താക്കൂര്‍. 2019ലാണ് ഇവര്‍ ബി.ജെ.പിയിലെത്തുന്നത്.

ലോക്സഭാ സെക്രട്ടേറിയേറ്റാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയത്. സൂറത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് നടപടി.

നടപടിയിൽ രൂക്ഷ വിമർശനവുമായി മമത ബാനർജി, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.

2019ൽ നടന്ന റാലിക്കിടെ മോദി എന്ന പേരിനെതിരെ നടത്തിയ പരാമർശത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയുള്ള സൂറത് കോടതി വിധി വന്നത്.

വിധി വന്നതിന് പിന്നാലെ രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ചൂണ്ടിക്കാട്ടി സപീക്കർക്ക് പരാതി ലഭിച്ചിരുന്നു. സുപ്രീം കോടതിയുടെ വിധി പ്രകാരം രണ്ട് വർഷമോ അതിൽ അധികമോ ശിക്ഷ ലഭിച്ചവർ അയോഗ്യരാകുമെന്നും ഇപ്രകാരം രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെടണമെന്നും പരാതിയിൽ പറഞ്ഞിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ സ്പീക്കർ നിയമോപദേശം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Content Highlight: Swara bhaskar slams BJP, says it’s killing democracy

We use cookies to give you the best possible experience. Learn more