| Thursday, 6th July 2023, 6:32 pm

അടുത്ത ജന്മം ബ്രാഹ്മണനാകണമെന്ന ചിന്തയും ആദിവാസിയുടെ മുഖത്ത് മൂത്രമൊഴിക്കുന്നതും ഒന്നുതന്നെ: സന്ദീപാനന്ദ ഗിരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: അടുത്ത ജന്മം ബ്രാഹ്മണനാകണമെന്ന ചിന്തയും ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്നതും ഒരേ മനോഭാവമാണെന്ന്
സ്വാമി സന്ദീപാനന്ദ ഗിരി. മധ്യപ്രദേശില്‍ ബി.ജെ.പി നേതാവ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അടുത്ത ജന്മം പൂണൂലിട്ട ബ്രാഹ്മണനായി ജനിച്ച് ഭഗവാനെ പൂജിക്കണമെന്ന ചിന്തയും, ഇപ്പോ കിട്ടിയ ജന്മത്തില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കണം എന്ന ചിന്തയും രണ്ടല്ല ഒന്നുതന്നെ!,’ സന്ദീപാനന്ദ ഗിരി ഫേസ്ബുക്കില്‍ എഴുതി.

പ്രവേശ് ശുക്ലയെന്ന ബി.ജെ.പി നേതാവാണ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രം ഒഴിച്ചരുന്നത്. ഇയാള്‍ ദശ്മത് റാവത്തിന് മേല്‍ മൂത്രമൊഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ വലിയ വിമര്‍ശനത്തിനും കാരണമായി.

ജൂലൈ അഞ്ചിന് പ്രവേശ് ശുക്ലയെ സിദ്ധി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ അനധികൃത കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ബുധനാഴ്ച പൊളിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അതിക്രമത്തിന് ഇരയായ ദളിത് വ്യക്തിയുടെ കാല്‍കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ആദരിച്ചിരുന്നു.

ഗോത്രവര്‍ഗ തൊഴിലാളിയായ ദശ്മത് റാവത്തിനെ തന്റെ വസതിയില്‍ എത്തിച്ചാണ് മുഖ്യമന്ത്രി ആദരിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ മുഖ്യമന്ത്രി തന്നെയാണ് പങ്കുവെച്ചിരുന്നത്.

Content Highlight: Swami Sandeepananda Giri says That the thought of becoming a Brahmin in the next birth is the same attitude as urinating on the face of a tribal youth

We use cookies to give you the best possible experience. Learn more