| Friday, 10th November 2023, 1:20 pm

മോദി സര്‍ക്കാരിന്റെ 'സ്വച്ഛ് ഭാരത് മിഷന്‍' പരാജയം ; റിപ്പോര്‍ട്ടുകള്‍ പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യ വ്യാപകമായി മോദി സര്‍ക്കാര്‍ നടപ്പാക്കിയ ‘സ്വച്ഛ് ഭാരത് മിഷന്‍’ (ക്ലീന്‍ ഇന്ത്യ മിഷന്‍) പരാജയമെന്ന് ഡബ്ലിയു.ബി.ജി(ലോക ബാങ്ക് ഗ്രൂപ്പ്). 2019 ല്‍ രാജ്യ വ്യാപകമായി ശുചിത്വ യജ്ഞത്തിന് രാജ്യം അംഗീകാരം നേടി. എന്നാല്‍ ഗ്രാമീണ ജനതയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹവും പഴയ ശീലങ്ങളിലേക്ക് മടങ്ങുന്നതായാണ് ഡബ്ലിയു.ബി.ജിയുടെ റിപ്പോര്‍ട്ട്.

ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് ഡബ്ല്യു. ബി.ജിയുടെ സര്‍വ്വേകളിലുടനീളം ശുചീകരണ ഫലങ്ങളുടെ അഭാവം കണ്ടെത്തി. കൂടാതെ എസ്.ബി.എം.ജി (സ്വച്ഛ് ഭാരത് മിഷന്‍) യുടെ നേട്ടങ്ങള്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതും പരസ്പര വിരുദ്ധവുമാണെന്നും കണ്ടെത്തി.

ടോയ്‌ലറ്റ് ഉപയോഗം മെച്ചപ്പെടുത്താന്‍ കാര്യക്ഷമമല്ലാത്ത നിരവധി ശുചിത്വ പരിപാടികളുടെ രൂപകല്‍പ്പന ഇന്ത്യയില്‍ ഉടനീളം നടന്നതായി ഡബ്ലിയു.എച്ച്.ഒ ചൂണ്ടിക്കാട്ടി.
എസ്.ബി.എം.ജി (സ്വച്ഛ് ഭാരത് മിഷന്‍) യുടെ ആദ്യ വര്‍ഷങ്ങളില്‍ പതിവ് ടോയ്‌ലറ്റ് ഉപയോഗത്തില്‍ ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടായി.

എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഇത് ഗണ്യമായി കുറഞ്ഞുവെന്ന് ഡബ്ലിയു .എച്ച്. ഒ (ലോകാരോഗ്യ സംഘടന) പറഞ്ഞു.

‘കഴിഞ്ഞ 50 വര്‍ഷക്കാലമായി ഇന്ത്യക്കാരുടെ പൊതുവായ ആരോഗ്യം മെച്ചപ്പെടുകയും ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും എണ്ണമറ്റ ആരോഗ്യപ്രശ്‌നങ്ങളും ശുചിത്വ പ്രശ്‌നങ്ങളും ഇപ്പോഴും അഭിമുഖീകരിക്കുന്നതായി കാണാം. ഇതിന്റെ പ്രധാന കാരണം തുറന്ന മലമൂത്ര വിസര്‍ജ്ജനമാണ്,’ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് ഡയഗണോസ്റ്റിക് പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

യു.പി, ഛത്തീസ്ഗഡ്,ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക,തെലങ്കാന എന്നീ ആറ് സംസ്ഥാനങ്ങളില്‍ സ്ഥിരമായ ടോയ്‌ലറ്റ് ഉപയോഗത്തില്‍ കുറവുണ്ട്.
2019 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങളിലെ കണക്കനുസരിച്ച് രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, തമിഴ്‌നാട് ,മഹാരാഷ്ട്ര ജാര്‍ഖണ്ഡ് എന്നീ ഏഴ് സംസ്ഥാനങ്ങളിലും ടോയ്‌ലറ്റ് ഉപയോഗത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്തുന്നത് ഇന്ത്യ പോലുള്ള ഒരു വികസ്വര രാജ്യത്ത് നിരവധി അസുഖങ്ങള്‍ ഉണ്ടാക്കുകയും രോഗ വ്യാപനം വര്‍ധിപ്പിക്കുന്നതുമായി എന്‍.എല്‍.എം (നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍) മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നിലവില്‍ ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം പേര്‍ വയറിളക്കരോഗത്തെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട്. എന്‍.എല്‍.എം കണക്കനുസരിച്ച് ഓരോ 40 സെക്കന്റിലും ശുചിത്വ കുറവിനെ തുടര്‍ന്ന് ഒരു ജീവന്‍ നഷ്ടപ്പെടുന്നുണ്ട്.

2014 മുതല്‍ 100 ദശലക്ഷം ടോയ്‌ലറ്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും ‘തുറന്ന മലമൂത്ര വിസര്‍ജ വിമുക്ത’ രാജ്യമായി ഇന്ത്യ മാറിയെന്നുമാണ് എന്‍. ഡി. എ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
ഇതിന്റെ ഭാഗമായി സ്വച്ച് ഭാരത് മിഷന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ അവാര്‍ഡ് (2019) പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ചിരുന്നു.

Content Highlight: swach bharath mission is a complete failure project

We use cookies to give you the best possible experience. Learn more