| Thursday, 20th May 2021, 5:11 pm

മോദിയെ വിമര്‍ശിച്ചതിന് മമതയോട് കലിതുള്ളി സുവേന്തു; പ്രധാനമന്ത്രിയുടെ യോഗത്തെ രാഷ്ട്രീയവല്‍ക്കരിച്ചെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയ വിമര്‍ശിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ പ്രതികരണവുമായി ബി.ജെ.പി നേതാവ് സുവേന്തു അധികാരി.

മമത ബാനര്‍ജി ഭരണത്തില്‍ താല്‍പര്യമില്ലെന്ന് വീണ്ടും വ്യക്തമാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ജില്ലാ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയെ രാഷ്ട്രീയവല്‍ക്കരിച്ചെന്നും സുവേന്തു
ആരോപിച്ചു.

”വ്യക്തമായി പറഞ്ഞാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി മന്ത്രിമാരുമായി നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്, മമത ബാനര്‍ജി എത്ര മീറ്റിംഗില്‍ പങ്കടുത്തു?” സുവേന്തു ചോദിച്ചു.

കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തുന്ന യോഗങ്ങള്‍ വന്‍പരാജയമാണെന്ന് മമത ബാനര്‍ജി പറഞ്ഞിരുന്നു.

യോഗങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രിമാരെ കളിപ്പാവകളായാണ് കാണുന്നതെന്നും രാജ്യത്ത് ഏകാധിപത്യഭരണമാണ് നിലനില്‍ക്കുന്നതെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.

”ഞങ്ങള്‍ അടിമവേല ചെയ്യുന്ന ജോലിക്കാരൊന്നുമല്ല. ഞങ്ങളെ അപമാനിച്ചതായി തന്നെയാണ് തോന്നിയത്. സ്വേച്ഛാധിപത്യമാണ് ഇവിടെ നടക്കുന്നത്. മുഖ്യമന്ത്രിമാരെ സംസാരിക്കാന്‍ പോലും അനുവദിക്കാതിരിക്കാന്‍ മാത്രം പേടിച്ചിരിക്കുകയാണ് മോദി. എന്തിനായാണ് ഇങ്ങനെ പേടിക്കുന്നത്,’ യോഗത്തിന് പിന്നാലെ മമത ബാനര്‍ജി ചോദിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Suvendu Adhikari takes on Mamata Banerjee for taking on PM Modi

We use cookies to give you the best possible experience. Learn more