| Wednesday, 31st July 2024, 1:30 pm

രോഹിത്തൊന്നും ചിത്രത്തില്‍ പോലുമില്ല, ഇനി മുന്നേറാന്‍ വിരാടിനും സാധിക്കില്ല; ഒന്നാം സ്ഥാനത്തേക്ക് ഓടിയടുത്ത് സൂര്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. എതിരാളികളെ ഒറ്റ മത്സരത്തില്‍ പോലും വിജയിക്കാന്‍ അനുവദിക്കാതെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ക്ലീന്‍ സ്വീപ് ചെയ്താണ് ഇന്ത്യ സ്വന്തമാക്കിയത്.

പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെയാണ് പ്ലെയര്‍ ഓഫ് ദി സീരീസായി തെരഞ്ഞെടുത്തത്. 30.66 ശരാശരിയിലും 195.66 സ്‌ട്രൈക്ക് റേറ്റിലും 92 റണ്‍സാണ് സ്‌കൈ സ്വന്തമാക്കിയത്.

ഈ പുരസ്‌കാര നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും സൂര്യകുമാറിനെ തേടിയെത്തി. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടുന്ന താരമെന്ന നേട്ടമാണ് സ്‌കൈ സ്വന്തമാക്കിയത്. കരിയറിലെ അഞ്ചാം ടി-20ഐ പ്ലയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരമാണ് ഇന്ത്യന്‍ നായകന്‍ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ പരമ്പരയുടെ താരമായ താരങ്ങള്‍

(താരം – ടീം – എത്ര തവണ ഈ നേട്ടം സ്വന്തമാക്കി എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 7

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 5*

ഡേവിഡ് വാര്‍ണര്‍ – ഓസ്‌ട്രേലിയ – 5

ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 5

ബാബര്‍ അസം – പാകിസ്ഥാന്‍ – 5

വാനിന്ദു ഹസരങ്ക – ശ്രീലങ്ക – 4

മുഹമ്മദ് റിസ്വാന്‍ – പാകിസ്ഥാന്‍ – 4

ഗ്ലെന്‍ മാക്‌സ് വെല്‍ – ഓസ്‌ട്രേലിയ – 4

മുഹമ്മദ് ഹഫീസ് – പാകിസ്ഥാന്‍ – 4

ഇന്ത്യക്കായി പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയെക്കാളും ദൂരെയാണ് സൂര്യയുടെ സ്ഥാനം. രണ്ട് തവണയാണ് ഹിറ്റ്മാന്‍ പരമ്പരയുടെ താരമായത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ പരമ്പരയുടെ താരമായ ഇന്ത്യന്‍ താരങ്ങള്‍

(താരം – എത്ര തവണ ഈ നേട്ടം സ്വന്തമാക്കി എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 7

സൂര്യകുമാര്‍ യാദവ് – 5*

ഭുവനേശ്വര് കുമാര്‍ – 3

ജസ്പ്രീത് ബുംറ – 3

യൂസ്വേന്ദ്ര ചഹല്‍ – 2

ഹര്‍ദിക് പാണ്ഡ്യ – 2

അക്‌സര്‍ പട്ടേല്‍ – 2

വാഷിങ്ടണ്‍ സുന്ദര്‍ – 2

രോഹിത് ശര്‍മ – 2

ഈ നേട്ടത്തില്‍ വിരാട് കോഹ്‌ലിയെ മറികടക്കാനുള്ള അവസരവും സൂര്യകുമാറിന് മുമ്പിലുണ്ട്. വിരാട് ടി-20ഐയില്‍ നിന്നും വിരമിച്ചതിനാല്‍ ഇനി ഈ നേട്ടം സ്വന്തമാക്കാന്‍ മുന്‍ നായകന് സാധിക്കില്ല. അടുത്ത ആറ് മാസത്തിനിടെ ഇന്ത്യക്ക് മൂന്ന് ടി-20 പരമ്പരകള്‍ കളിക്കാനുണ്ട് എന്നതിനാല്‍ വിരാടിന്റെ ഒന്നാം സ്ഥാനത്തിന് ഇനി എത്ര നാള്‍ ആയുസ്സുണ്ടാകുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന പമ്പരയിലെ അവസാന മത്സരം സൂപ്പര്‍ ഓവറിലാണ് ഇന്ത്യ വിജയിച്ചുകയറിയത്. ഇന്ത്യ ഉയര്‍ത്തിയ 138 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കക്കും നിശ്ചിത ഓവറില്‍ 137 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.

അവസാന രണ്ട് ഓവര്‍ പന്തെറിഞ്ഞ റിങ്കു സിങ്ങും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് ശ്രീലങ്കയുടെ കയ്യിലുണ്ടായിരുന്ന മത്സരം തട്ടിപ്പറിച്ച് സൂപ്പര്‍ ഓവറിലെത്തിച്ചത്.

വാഷിങ്ടണ്‍ സുന്ദറിനെയാണ് സൂപ്പര്‍ ഓവര്‍ എറിയാനായി ഇന്ത്യന്‍ നായകന്‍ പന്തേല്‍പ്പിച്ചത്. സൂപ്പര്‍ ഓവറിലെ ആദ്യ പന്ത് വൈഡായി. രണ്ടാം പന്തില്‍ സിംഗിള്‍ നേടിയ കുശാല്‍ മെന്‍ഡിസ് സ്ട്രൈക്ക് മറുവശത്തുള്ള കുശാല്‍ പെരേരക്ക് നല്‍കി.

രണ്ടാം പന്തില്‍ കുശാല്‍ പെരേരയെ രവി ബിഷ്ണോയ്യുടെ കൈകളിലെത്തിച്ച് മടക്കിയ സുന്ദര്‍ തൊട്ടടുത്ത പന്തില്‍ പാതും നിസങ്കയെ റിങ്കു സിങ്ങിന്റെ കൈകളിലെത്തിച്ചും പുറത്താക്കി.

മൂന്ന് റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ആദ്യ പന്തില്‍ തന്നെ വിജയിച്ചുകയറുകയായിരുന്നു.

അതേസമയം, ടി-20 പരമ്പരക്ക് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ഇന്ത്യക്ക് ഇനി ലങ്കയില്‍ കളിക്കാനുള്ളത്. ഓഗസ്റ്റ് രണ്ടിന് ആരംഭിക്കുന്ന പരമ്പരക്ക് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമാണ് വേദിയാകുന്നത്.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ഏകദിന പരമ്പര

ആദ്യ മത്സരം: ഓഗസ്റ്റ് 2, വെള്ളി – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

രണ്ടാം മത്സരം: ഓഗസ്റ്റ് 4, ഞായര്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

അവസാന മത്സരം: ഓഗസ്റ്റ് 7, ബുധന്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

ഇന്ത്യ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്‌സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.

ശ്രീലങ്ക സ്‌ക്വാഡ്

ചരിത് അസലങ്ക (ക്യാപ്റ്റന്‍), പാതും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, കാമിന്ദു മെന്‍ഡിസ്, ജനിത് ലിയനാഗെ, നിഷന്‍ മധുഷ്‌ക, വാനിന്ദു ഹസരങ്ക, ദുനിത് വെല്ലാലാഗെ, ചമീക കരുണരത്‌നെ, മഹീഷ് തീക്ഷണ, അഖില ധനഞ്ജയ, ദില്‍ഷന്‍ മധുശങ്ക, മതീശ പതിരാന, അസിത ഫെര്‍ണാണ്ടോ

Content highlight: Suryakumar Yadav wins 5th T20I player of the series award

Latest Stories

We use cookies to give you the best possible experience. Learn more