'4 വര്‍ഷം മുമ്പുണ്ടായ സംഭവങ്ങള്‍ക്ക് ശേഷം കഴിഞ്ഞദിവസമാണ് അരുണിനെ കാണുന്നത്'; നെടുമങ്ങാട്ടെ കൊലയ്ക്ക് കാരണം വിവാഹാഭ്യര്‍ഥന നിരസിച്ചതെന്ന് സൂര്യയുടെ അമ്മ
Kerala News
'4 വര്‍ഷം മുമ്പുണ്ടായ സംഭവങ്ങള്‍ക്ക് ശേഷം കഴിഞ്ഞദിവസമാണ് അരുണിനെ കാണുന്നത്'; നെടുമങ്ങാട്ടെ കൊലയ്ക്ക് കാരണം വിവാഹാഭ്യര്‍ഥന നിരസിച്ചതെന്ന് സൂര്യയുടെ അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st August 2021, 12:03 pm

തിരുവനന്തപുരം: വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് നെടുമങ്ങാട്ടെ യുവതിയുടെ കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് മരിച്ച സൂര്യഗായത്രിയുടെ അമ്മ.

പ്രതി അരുണ്‍ സൂര്യഗായത്രിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ അരുണ്‍ മോഷണക്കേസില്‍ പ്രതിയാണെന്ന് അറിഞ്ഞ് വിവാഹാഭ്യര്‍ഥന നിരസിക്കുകയായിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമെന്ന് പെണ്‍കുട്ടിയുടെ അമ്മ വത്സല പറഞ്ഞു.
മുമ്പ് വാഹനം തടഞ്ഞുനിര്‍ത്തി അരുണ്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും സൂര്യഗായത്രിയുടെ അമ്മ പറഞ്ഞു.

മരിച്ച യുവതിയും പ്രതി അരുണുമായി നാലുവര്‍ഷത്തോളമായി പരിചയമുണ്ടെന്ന് പൊലീസ് പറയുന്നു. അരുണ്‍ ഏതാനും ക്രിമിനല്‍ കേസുകളിലെ പ്രതി കൂടിയാണ്.

വിവാഹാഭ്യര്‍ഥന നിഷേധിച്ചതിനെ തുടര്‍ന്ന് നാലു വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണും സ്വര്‍ണാഭരണങ്ങളും കവര്‍ന്നിട്ടുണ്ടെന്നും, ഇക്കാര്യം ചൂണ്ടിക്കാട്ടി അരുണിനെതിരെ ആര്യനാട് പൊലീസില്‍ പരാതി നല്‍കിയിരുന്നതായും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
നാലുവര്‍ഷം മുമ്പുണ്ടായ സംഭവങ്ങള്‍ക്ക് ശേഷം കഴിഞ്ഞദിവസമാണ് അരുണിനെ കാണുന്നതെന്നും വല്‍സല പറയുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സൂര്യയെ പ്രതി അക്രമിച്ചത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരെ വീട്ടിലെത്തിയായിരുന്നു പ്രതിയുടെ ആക്രമണം. ശാരീരികവെല്ലുവിളികളുള്ള സൂര്യയുടെ അച്ഛനേയും അമ്മയയേയും അരുണ്‍ അക്രമിച്ചിരുന്നു.

അടുക്കളവാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി. പുറത്ത് കസേരയിലിരിക്കുകയായിരുന്ന അച്ഛന്‍ ശിവദാസനെയും അരുണ്‍ ക്രൂരമായി മര്‍ദ്ദിച്ചു. സൂര്യയുടെ തലമുതല്‍ കാല്‍ വരെ പതിനേഴ് ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:  Surya Gayathry Murder Updates