| Tuesday, 3rd December 2019, 10:30 am

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്; ഇന്നലെ മാത്രം പിടിച്ചെടുത്ത് 42 ലക്ഷം രൂപ; ഇതുവരെ പിടികൂടിയത് 3,69,18,325 രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ ഡിസംബര്‍ അഞ്ചാം തിയതി നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നലെ സ്റ്റാറ്റിക് സര്‍വൈല്യന്‍സ് ടീം (എസ്.എസ്.ടി) സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് രേഖകളില്ലാത്ത 42 ലക്ഷം രൂപ.

323 ഫ്‌ലൈയിംഗ് സ്‌ക്വാഡുകളും 578 എസ്.എസ്.ടി സംഘങ്ങളുമായിരുന്നു സംസ്ഥാനത്ത് പരിശോധന സജീവമാക്കിയത്.

എസ്.എസ്.ടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 42,00,000 രൂപയുടെ പണം പിടിച്ചെടുത്തു.
എസ്.എസ്.ടി സംഘം സംസ്ഥാനത്തുടനീളം ഇതുവരെ നടത്തിയ പരിശോധനയില്‍ 3,69,18,325 രൂപ പിടിച്ചെടുത്തതായും ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പരിശോധനയ്ക്ക് പിന്നാലെ ഫ്‌ളൈയിങ് സ്‌ക്വാഡ് 195 കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എസ്.എസ്.ടി 7 കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1,21,538 രൂപ വിലമതിക്കുന്ന 435 ലിറ്റര്‍ ഐ.എം.എലും മറ്റ് മദ്യങ്ങളും സംസ്ഥാന എക്‌സൈസ് വകുപ്പ് പിടിച്ചെടുത്തു.

പരിശോധനയില്‍ ലൈസന്‍സ് ലംഘനം ഉള്‍പ്പെടെ 51 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൊത്തം 4,68,37,794 രൂപയുടെ മദ്യം മാത്രം പിടിച്ചെടുത്തതായും സംഘം പത്രക്കുറിപ്പില്‍ അറിയിച്ചു.

അതേസമയം ഏതെല്ലാം രാഷ്ട്രീയപാര്‍ട്ടികളുടെ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത് എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. കര്‍ണാടകയ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി കോടികള്‍ ഒഴുക്കുകയാണെന്നും അതിനോട് മത്സരിച്ചു ജയിക്കാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more