| Wednesday, 10th April 2019, 9:08 pm

'പൊള്ളത്തരം വിളിച്ച് പറഞ്ഞ വര്‍ഗത്തിനുള്ള മറുപടി'; പതിനഞ്ച് ലക്ഷം അണ്ണാക്കില്‍ തള്ളിത്തരുമോയെന്ന പ്രസംഗത്തില്‍ വിശദീകരണവുമായി കുറിച്ച് സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: പതിനഞ്ച് ലക്ഷം അണ്ണാക്കില്‍ തള്ളിത്തരുമോയെന്ന വിവാദ പ്രസംഗത്തിന് മറുപടിയുമായി തൃശ്ശൂര്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. പൊള്ളത്തരം വിളിച്ച് പറഞ്ഞ ആ വര്‍ഗത്തിനുള്ള മറുപടിയാണെന്നും അവര്‍ ആളുകളെ വഴിതെറ്റിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.

അതിന്റെ സത്യാവസ്ഥയറിയണമെങ്കില്‍ അവര് പറഞ്ഞ ഭാഷയില്‍ തന്നെ മറുപടി കൊടുക്കണമെന്നും അത്രയും ഹൃദയവിശാലതയെ തനിക്കുള്ളുവെന്നും സുരേഷ്‌ഗോപി പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു സുരേഷ്‌ഗോപിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു സുരേഷ്ഗോപിയുടെ വിവാദ പ്രസംഗം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനമായ പതിനഞ്ച് ലക്ഷം രൂപ കൊണ്ട് വന്ന് അണ്ണാക്കിലേക്ക് തള്ളി തരുമെന്ന് കരുതിയോയെന്ന് സുരേഷ് ഗോപി ചോദിച്ചിരുന്നു.

പതിനഞ്ച് ലക്ഷം കൊണ്ടുവായെന്ന് പറയുന്നവരോട് പുച്ഛമാണെന്നും. ഹിന്ദി അറിയില്ലെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. സ്വിസ് ബാങ്കില്‍ കള്ളപ്പണമുള്ളവരുടെ ലിസ്റ്റില്‍ ധാരാളം പേരുണ്ടെന്നും ”റോസാപൂ വെച്ച മഹാനടക്കമുണ്ടെന്നും” സുരേഷ് ഗോപി പറഞ്ഞിരുന്നു.

  വീഡിയോ കടപ്പാട്  മനോരമ ഓണ്‍ലൈന്‍

സുരേഷ് ഗോപിയുടെ വാക്കുകള്‍.

””പതിനഞ്ച് ലക്ഷം ഇപ്പം വരും, പുച്ഛമാണ് തോന്നുന്നത്. ഹിന്ദി നീ അറിയേണ്ട, ഇംഗ്ലീഷ് നീ അറിയേണ്ട. ഇംഗ്ലീഷ് അറിയാത്ത ആരും ഇവിടെ ഇല്ല എന്ന് നീ അവകാശപ്പെടരുത്, ഹിന്ദി അറിയാത്തവരാണെങ്കില്‍ അറിയുന്നവരോട് ചോദിച്ച് മനസിലാക്കണം. ഇന്ത്യക്ക് പുറത്തുള്ള കള്ളപ്പണം സ്വിസ് ബാങ്കിലടക്കം ഉണ്ട് അതിന് അവരുടെ നിയമാവലിയുണ്ട്. ഇന്ത്യന്‍ നിയമവുമായി ചെല്ലാന്‍ കഴിയില്ല””

””അവിടെ 10-50 വര്‍ഷമായി കാശ് ഉണ്ട്. നമ്മുടെ പല മഹാന്മാരുടെയും ഈ പട്ടികയില്‍ ഉണ്ട്. റോസാപ്പൂ വെച്ച മഹാനടക്കം വരും ആ പട്ടികയില്‍. കൂമ്പാരം കൂട്ടിയ പണമുണ്ടതില്‍. മോദി ഉടനെ ഈ കറവ പശുവിന്റെ മുതുകില്‍ തണുത്തവെള്ളം ഒഴിച്ച് മുഴുവന്‍ കറന്ന് ചുരത്തി പതിനഞ്ച് ലക്ഷം വീതം അണ്ണാക്കിലേക്ക് തള്ളി തരുമെന്ന് കരുതിയോ ഇത് ഈ ഭാഷയിലെ സംസാരിക്കാന്‍ കഴിയു. ഊളയെ ഊള എന്നെ വിളിക്കാന്‍ കഴിയു”” എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശം.

DoolNews Video

We use cookies to give you the best possible experience. Learn more