| Thursday, 4th July 2024, 10:13 pm

ആ നിമിഷം ഞാന്‍ ഒരിക്കലും മറക്കില്ല, ഇന്ത്യന്‍ ടീമില്‍ പുകഴ്ത്തപ്പെടാത്ത നായകനായിരുന്നു അവന്‍: സുരേഷ് റെയ്‌ന

സ്പോര്‍ട്സ് ഡെസ്‌ക്

17 വര്‍ഷങ്ങള്‍ക്ക് ശേഷം 2024 ഐ.സി.സി ടി-20 ലോകകപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. സൗത്ത് ആഫ്രിക്കയെ 7 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് ജേതാക്കളായത്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബര്‍ഡോസില്‍ നടന്ന ഫൈനലില്‍ ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്കയ്ക്ക് അവസാന ഓവറില്‍ വിജയിക്കാന്‍ 16 റണ്‍സായിരുന്നു വേണ്ടത്. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ദിക് ആയിരുന്നു പന്ത് കയ്യിലെടുത്തത്.

നിര്‍ണായക സമയത്ത് ക്രീസിലുണ്ടായിരുന്ന ഡേവിഡ് മില്ലര്‍ പാണ്ഡ്യയുടെ ഒരു ഫുള്‍ ടോസില്‍ പന്ത് ഉയര്‍ത്തിയടിച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ ഇന്ത്യയുടെ രക്ഷകനായി എത്തിയത് സൂര്യകുമാര്‍ യാദവായിരുന്നു. ഐതിഹാസികമായ ഒരു ക്യാച്ചില്‍ സിക്‌സറിന് പോകേണ്ട പന്ത് താരം തട്ടിയകറ്റി വീണ്ടും കൈപ്പിടിയിലാക്കുകയായിരുന്നു.

ഇപ്പോള്‍ സൂര്യകുമാര്‍ നേടിയ ക്യാച്ചിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സdറ്റാര്‍ ഓള്‍ റൗണ്ടര്‍ സുരേഷ് റെയ്‌ന. നിര്‍ണായക നിമിഷത്തില്‍ സൂര്യയുടെ ക്യാച്ച് ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കുകയായിരുന്നു. റെയ്‌ന ആ നിമിഷം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നാണ് പറഞ്ഞത്.

‘സൂര്യകുമാര്‍ യാദവിന്റെ ക്യാച്ച് ജീവിതകാലം മുഴുവന്‍ ഞാന്‍ ഓര്‍ക്കും. 1983 ലോകകപ്പിന്റെ ഫൈനലില്‍ കപില്‍ ദേവ് വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ അവിസ്മരണീയ ക്യാച്ച് എടുത്തതിന്റെ ഓര്‍മകള്‍ അത് തിരികെ കൊണ്ടുവന്നു,’ സുരേഷ് റെയ്‌ന പറഞ്ഞു.

മത്സരത്തില്‍ ഇന്ത്യയെ രക്ഷിച്ച ഏറ്റവും മികച്ച ക്യാച്ചായി മാറുകയായിരുന്നു ഇത്. മാത്രമല്ല ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ക്യാച്ചും സൂര്യയുടേതായിരുന്നു. ഇതോടെ ഫൈനല്‍ സ്വന്തമാക്കി ഇന്ത്യന്‍ ടീം ഡ്രസിങ് റൂമില്‍ എത്തിയപ്പോള്‍ ബി.സി.സി.ഐ പ്രസിഡന്റ് ജെയ് ഷാ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍ക്കുള്ള പുരസ്‌കാരവും സൂര്യയ്ക്ക് കൈമാറിയിരുന്നു.

അക്‌സര്‍ പട്ടേലിന്റെ ഓള്‍റൗണ്ട് സംഭാവനകളെ റെയ്‌നയും അഭിനന്ദിച്ചു സംസാരിച്ചിരുന്നു.

‘ഇന്ത്യന്‍ ടീമിന്റെ പാടിപ്പുകഴ്ത്തപ്പെടാത്ത നായകനായിരുന്നു അക്‌സര്‍ പട്ടേല്‍. ആവശ്യമുള്ളപ്പോള്‍ അദ്ദേഹം റണ്‍സ് നേടുകയും പവര്‍പ്ലേ ഓവറുകളില്‍ വിക്കറ്റ് നേടുകയും ചെയ്തു,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Suresh Raina Talking About Most Memorable Moment In T20 World Cup Final

We use cookies to give you the best possible experience. Learn more