| Tuesday, 22nd March 2022, 3:52 pm

ഉറപ്പായി, ഐ.പി.എല്ലില്‍ തകര്‍ക്കാന്‍ റെയ്‌നയുമുണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ ‘മിസ്റ്റര്‍ ഐ.പി.എല്‍’ സുരേഷ് റെയ്‌നയും ഉണ്ടെന്നുള്ള കാര്യത്തില്‍ ഉറപ്പായി. ബാറ്റുകൊണ്ടും ഫീല്‍ഡിംഗ് മികവ് കൊണ്ടും പാര്‍ട്ട് ടൈം ബൗളറായും മൈതാനത്ത് വിസ്മയം തീര്‍ക്കാനലല്ല, പകരം കമന്ററി പാനലില്‍ വാക്കുകൊണ്ട് വിരുത് തീര്‍ക്കാനാണ് താരം ഇത്തവണ എത്തുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. റെയ്‌നയ്ക്ക് പുറമെ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും കമന്ററി പാനലിലുണ്ട്.

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രവിശാസ്ത്രി കമന്ററി പാനലിലേക്ക് മടങ്ങിയെത്തുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ ഐ.പി.എല്ലിനുണ്ട്. താരത്തിന്റെ കളി വിവരിക്കുന്ന ശൈലി ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒന്നുപോലെ പ്രിയപ്പെട്ടതാണ്.

അതേസമയം, മെഗാതാരലേസത്തില്‍ ഒരു ടീമിന്റെയും ഭാഗമാവാന്‍ സാധിക്കാതെ വന്നതോടെയാണ് റെയ്‌ന കമന്ററി പാനലിലേക്കെത്തുന്നത്. ഇതാദ്യമായാണ് താരം ഐ.പി.എല്ലില്‍ കമന്ററി പറയാനെത്തുന്നത്.

ശാസ്ത്രിയും റെയ്‌നയുമടക്കം 80 കമന്റേറ്റര്‍മാരുടെ പട്ടികയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് പുറത്തുവിട്ടിരിക്കുന്നത്. ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക്, മലയാളം, ബംഗാളി, തമിഴ്, മറാത്തി ഭാഷകളിലാണ് ഐ.പി.എല്‍ സംപ്രേഷണം ചെയ്യാന്‍ പോകുന്നത്.

സുരേഷ് റെയ്‌നയും രവിശാസ്ത്രിയും ഹിന്ദി കമന്റേറ്ററി ടീമിനൊപ്പമാണ് ഉണ്ടാവുക. ഇവര്‍ക്ക് പുറമെ ആകാശ് ചോപ്ര, ഇര്‍ഫാന്‍ പത്താന്‍, ഗൗതം ഗംഭീര്‍ പാര്‍ത്തിവ് പട്ടേല്‍ തുടങ്ങിയവരും ഹിന്ദി ടീമിന്റെ ഭാഗമാവുന്നുണ്ട്.

കപില്‍ ദേവ്, ഹര്‍ഷ ഭോഗ്ലെ, മാത്യു ഹെയ്ഡന്‍, കെവിന്‍ പിറ്റേഴ്‌സണ്‍, ഇയാന്‍ ബിഷപ്, മുരളി കാര്‍ത്തിക് തുടങ്ങിയവരാണ് ഐ.പി.എല്‍ വേള്‍ഡ് ഫീഡ് കമന്ററി കവര്‍ ചെയ്യുന്നത്.

മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാന്‍, വിഷ്ണു ഹരിഹരന്‍, ഷിയാസ് മുഹമ്മദ്, റൈഫി ഗോമസ്, സി.എം. ദീപക് എന്നിവരാണ് മലയാളത്തില്‍ കളി വിവരിക്കുന്നത്.

Content Highlight: Suresh Raina, Ravi Shastri set to join commentary panel for upcoming edition

We use cookies to give you the best possible experience. Learn more