| Wednesday, 10th February 2021, 10:47 am

വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സി.പി.ഐയിലേക്ക്; കമ്യൂണിസ്റ്റായിട്ടല്ലാതെ ജീവിക്കാനാവില്ലെന്ന് സുരേഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തളിപ്പറമ്പ്: വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സി.പി.ഐയിലേക്ക്. സുരേഷുമായി ചര്‍ച്ചകള്‍ നടത്തിയെന്ന് സി.പി.ഐ നേതൃത്വം അറിയിച്ചു. കമ്യൂണിസ്റ്റ്കാരനായിട്ടല്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്നാണ് സുരേഷ് കീഴാറ്റൂരിന്റെ പ്രതികരണം.

ദേശീയപാത ബൈപ്പാസ് റോഡിനായി വയല്‍ നികത്തുന്നതിനെതിരെ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലുള്ള വയല്‍ക്കിളികള്‍ കഴിഞ്ഞ കുറെക്കാലമായി നടത്തി വരുന്ന സമരം ദേശീയ മാധ്യമങ്ങളുടെ ഉള്‍പ്പെടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെയായിരുന്നു സമരം. കര്‍ഷക സമരങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിക്കുന്നത് എന്ന് നേരത്തെ സുരേഷ് കീഴാറ്റൂര്‍ പറഞ്ഞിരുന്നു. എന്ത് വിലകൊടുത്തും ബൈപ്പാസ് നിര്‍മാണം തടയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടെ സി.പി.ഐ.എമ്മിന് മേല്‍ക്കൈയുള്ള കീഴാറ്റൂരില്‍ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത മത്സരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സി.പി.ഐ.എം സ്ഥാനാര്‍ഥി പി. വത്സലയാണ് ഇവിടെ ജയിച്ചത്. 140 വോട്ടിനാണ് വത്സല ജയിച്ചത്. ലതക്ക് 236 വോട്ടാണ് ലഭിച്ചത്. വത്സല 376 വോട്ടും നേടി. തളിപ്പറമ്പില്‍ വയല്‍ നികത്തി ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരായ സമരത്തില്‍ സജീവ സാന്നിധ്യമായിരുന്നു ലത.

കോണ്‍ഗ്രസ്, ബി.ജെ.പി പിന്തുണയോടെയാണ് വയല്‍കിളികള്‍ ഇവിടെ മത്സരിച്ചിരുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ലതയെ പിന്തുണച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Suresh Keezhattoor to Join CPI

We use cookies to give you the best possible experience. Learn more