| Wednesday, 10th March 2021, 7:54 am

സിനിമയുണ്ട്, സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി; മത്സരിച്ചേ പറ്റുവെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിയോട് വീണ്ടും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം. സിനിമാതിരിക്കുകളുള്ളതിനാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്നാണ് സുരേഷ് ഗോപി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

നേരത്തെയും വിവിധ ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കില്ലെന്ന് സുരേഷ് ഗോപി ബി.ജെ.പി സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിച്ചേ മതിയാകൂ എന്ന തീരുമാനത്തില്‍ തന്നെയാണ് പാര്‍ട്ടി നേതൃത്വം.

തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, തൃശൂര്‍ മണ്ഡലങ്ങളാണ് സുരേഷ് ഗോപിക്കായി സംസ്ഥാന നേതൃത്വം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം നിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായും കഴിഞ്ഞ ദിവസം സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ എ പ്ലസ് മണ്ഡലം തന്നെ സുരേഷ് ഗോപിയ്ക്ക് നല്‍കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.

ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 11 നോ 12 നോ ദല്‍ഹിയില്‍ നടക്കും.സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും ഉഭയകക്ഷി ചര്‍ച്ചകളും വൈകി തുടങ്ങിയ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥി പട്ടിക ഇതുവരെ അന്തിമമാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രമുഖരുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തീരുമാനമാകാത്തതും പട്ടിക വൈകുന്നതിന് കാരണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബി.ഡി.ജെ.എസുമായി ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായെങ്കിലും മറ്റ് ഘടകകക്ഷികളുമായുള്ള ചര്‍ച്ച ഇനിയും നീളും. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിയായിരിക്കും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Suresh Gopi denies to be BJP candidate in Kerala Election 2021, BJP continues to insist

We use cookies to give you the best possible experience. Learn more