| Tuesday, 18th June 2024, 4:01 pm

മമ്മൂട്ടിയുടെ ഡാന്‍സ് ഷൂട്ട് ചെയ്യുമ്പോള്‍ മോഹന്‍ലാലും പ്രിയദര്‍ശനും വന്നു, അതോടെ എനിക്ക് ടെന്‍ഷനായി: ടി.എസ്. സുരേഷ് ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഒരുപാട് ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ടി.എസ്. സുരേഷ് ബാബു. കോട്ടയം കുഞ്ഞച്ചന്‍, ഉപ്പുകണ്ടം ബ്രദേഴ്‌സ്, പ്രായിക്കര പപ്പന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ സുരേഷ് ബാബു ഒരുക്കിയതാണ്. മമ്മൂട്ടിയെ നായകനാക്കി 1992ല്‍ പുറത്തിറങ്ങിയ കിഴക്കന്‍ പത്രോസിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സുരേഷ് ബാബു. ചിത്രത്തില്‍ മമ്മൂട്ടിയെക്കൊണ്ട് ഡാന്‍സ് ചെയ്യിച്ച അനുഭവമാണ് പങ്കുവെച്ചത്.

ഉര്‍വശിയുമായി ഒരു ഡ്യൂയറ്റ് പാട്ടുണ്ടെന്നും അതിന് വേണ്ടി ഒന്നുരണ്ട് സ്റ്റെപ്പിടണമെന്നും മമ്മൂട്ടിയോട് പറഞ്ഞുവെന്നും അദ്ദേഹം ആദ്യമത് സമ്മതിച്ചുവെന്നും സുരേഷ് ബാബു പറഞ്ഞു. ആ പാട്ടിന് കൊറിയോഗ്രഫി ചെയ്താന്‍ രാജു സുന്ദരം അടക്കം മൂന്ന് കൊറിയോഗ്രാഫര്‍മാര്‍ ഉണ്ടായിരുന്നെന്നും അത് കണ്ട് മമ്മൂട്ടി തമാശക്ക് താനാരാ കമല്‍ ഹാസനാണോ എന്ന് ചോദിച്ചെന്നും സുരേഷ് ബാബു പറഞ്ഞു.

ആ സമയത്ത് ഷൂട്ട് കാണാന്‍ പ്രിയദര്‍ശനും മോഹന്‍ലാലും വന്നിരുന്നുവെന്നും മമ്മൂട്ടിയുടെ ഡാന്‍സ് അവര്‍ കാണാതിരിക്കാന്‍ പരമാവധി ശ്രമിച്ചുവെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ഡി.എന്‍.എയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ബാബു ഇക്കാര്യം പറഞ്ഞത്.

‘മമ്മൂക്കയെക്കൊണ്ട് ഞാന്‍ ഒരു സിനിമയില്‍ ഡാന്‍സ് ചെയ്യിച്ചിട്ടുണ്ട്. കിഴക്കന്‍ പത്രോസ് എന്ന സിനിമയില്‍ ഉര്‍വശിയുടെ കൂടെ ഒരു ഡ്യൂയറ്റ് സോങ് ഉണ്ട്, ആ പാട്ടിന് രണ്ട് ചെറിയ സ്റ്റെപ്പിടാന്‍ പറ്റുമോ എന്ന് ഞാന്‍ മമ്മൂക്കയോട് ചോദിച്ചു. പുള്ളി സമ്മതിച്ചു. ആ പടത്തില്‍ കൊറിയോഗ്രഫി മൂന്ന് പേരായിരുന്നു. സുന്ദരം മാസ്റ്റര്‍, രാജു സുന്ദരം, പ്രതിഭാ മാസ്റ്റര്‍. ഇവരെ കണ്ട ഉടനെ മമ്മൂക്ക എന്നോട് ചോദിച്ചത് ‘മൂന്ന് കൊറിയോഗ്രാഫര്‍മാരെ വെച്ച് ഡാന്‍സ് ചെയ്യാന്‍ ഞാനാരാ കമല്‍ ഹാസനാണോ?’ എന്നായിരുന്നു.

അതൊന്നും സാരമില്ലെന്ന് പറഞ്ഞ് ഞാന്‍ പുള്ളിയെ ഓക്കെയാക്കി. ആ സമയത്ത് പ്രിയദര്‍ശനും മോഹന്‍ലാലും സെറ്റിലേക്ക് വന്നു. എനിക്ക് അപ്പോള്‍ ടെന്‍ഷനായി. കാരണം, നന്നായി ഡാന്‍സ് ചെയ്യുന്ന മോഹന്‍ലാലും, പാട്ടുകളൊക്കെ മനോഹരമായി ഷൂട്ട് ചെയ്യുന്ന പ്രിയദര്‍ശന്റെയും മുന്നില്‍ വെച്ച് മമ്മൂക്കയെക്കൊണ്ട് ഡാന്‍സ് ചെയ്യിക്കാന്‍ എനിക്ക് പേടിയായി. അവര്‍ പോകുന്നതുവരെ ഉര്‍വശിയുടെ പോര്‍ഷന്‍ മാത്രമേ ഞാന്‍ എടുത്തുള്ളൂ,’ സുരേഷ് ബാബു പറഞ്ഞു.

Content Highlight: Suresh Babu shares the incident happened during Kizhakkan Pathrose movie

We use cookies to give you the best possible experience. Learn more