| Friday, 25th October 2024, 9:02 am

ദശമൂലം ദാമുവിന്റെ ഇന്‍ട്രോയെക്കാള്‍ എനിക്കിഷ്ടം മറ്റൊരു ചിത്രത്തിലേത്: സൂരജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി റോളുകളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്കുള്ള സുരാജിന്റെ മാറ്റം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. സൂരജ് അവതരിപ്പിച്ചിട്ടുള്ള ദശമൂലം ദാമു പോലെയുള്ള കോമഡി കഥാപാത്രങ്ങള്‍ക്ക് ആരാധര്‍ ഏറെയാണ്.

റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രമാണ് മായാവി. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായ മഹിയായി എത്തിയ ചിത്രത്തില്‍ മഹിയുടെ വലംകൈ ഗിരിയായി എത്തിയത് സൂരജ് വെഞ്ഞാറമൂടാണ്. സിനിമയില്‍ ഏറെ ചിരി പടര്‍ത്തിയ രംഗമാണ് കാറിന്റെ ഡോറും പിടിച്ചുകൊണ്ട് സൈക്കിളില്‍ വരുന്ന ഗിരിയുടെ ഇന്‍ട്രോ.

മായാവി സിനിമയിലെ തന്റെ ഇന്‍ട്രോ സീനിനെ കുറിച്ച് സംസാരിക്കുകയാണ് സൂരജ് വെഞ്ഞാറമൂട്. ഇന്‍ട്രോ സീന്‍ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നതാണെന്നും മായാവി സിനിമയുടെ പാക്ക് അപ്പിന് മുന്‍പാണ് ആ രംഗം ഷൂട്ട് ചെയ്തതെന്നും അദ്ദേഹം പറയുന്നു. താന്‍ ഇതുവരെ ചെയ്ത സിനിമകളിലെ തന്റെ ഇന്‍ട്രോ സീനുകളില്‍ ഏറ്റവും പ്രിയപ്പെട്ടത്‌ ഈ ഇന്‍ട്രോ സീനാണെന്ന് സൂരജ് കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മായാവി സിനിമയിലെ ഇന്‍ട്രോ സീന്‍ സ്‌ക്രിപ്റ്റില്‍ ഉള്ളതുതന്നെയാണ്. അത് റാഫി-മെക്കാര്‍ട്ടിന്‍ കഥയില്‍ എഴുതി വെച്ച രംഗമാണ്. ലാസ്റ്റാണ് ആ സീന്‍ എടുക്കുന്നതെന്ന് മാത്രം. സിനിമയുടെ ഏകദേശം ഷൂട്ടെല്ലാം കഴിഞ്ഞ് പാക്ക് അപ്പിന്റെ സമയത്താണ് അതെടുക്കുന്നത്.

മായാവി സിനിമയിലെ എന്റെ ഇന്‍ട്രോ സീന്‍ തന്നെയാണ് എനിക്ക് പ്രിയപ്പെട്ടത്. എന്റെ ഫേവറിറ്റ് ഇന്‍ട്രോ സീനാണത്. ദശമൂലം ദാമുവിന്റെ ഇന്‍ട്രോ സീനിനെക്കാളും എനിക്കിഷ്ടമതാണ്,’ സൂരജ് വെഞ്ഞാറമൂട് പറയുന്നു.

Content Highlight: Suraj  Venjaramooodu Talks About His Favorite Intro Scene

We use cookies to give you the best possible experience. Learn more