| Saturday, 13th February 2021, 5:26 pm

എന്തുകൊണ്ട് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ ചെയ്തു; കാരണം വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുക്കളയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് കൃത്യമായി വരച്ചു വെക്കുന്ന സിനിമയാണ് ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. സിനിമയില്‍ സുരാജിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സിനിമയില്‍ എന്തുകൊണ്ട് അഭിനയിച്ചു എന്ന് വ്യക്തമാക്കുകയാണ് നടന്‍ സുരാജ്.

മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ലോക്ക്ഡൗണില്‍ ആയി വീട്ടില്‍ ഇരിക്കുന്ന കാലത്താണ് ഒരു സിനിമ ചെയ്യുന്നതിനായി ജിയോ ബേബി വിളിക്കുന്നത്. നായികാ പ്രാധാന്യമുള്ള ഒരു സിനിമയാണ്. നിമിഷയാണ് നായിക. ചേട്ടന് ഈ സിനിമ ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ച് വിളിക്കുന്നത്. ഞാന്‍ ജിയോയോട് കഥപറയാന്‍ പറഞ്ഞു. കഥ കേട്ടപ്പോള്‍ എനിക്ക് തോന്നി ഈ സിനിമ ചെയ്യണമെന്ന്,’ സുരാജ് പറഞ്ഞു.

അടുക്കള വിഷയമാകുന്ന കഥകളില്‍ മിക്കവാറും പുരുഷന്‍മാര്‍ പ്രതിനായകന്മാരാവുമല്ലോ, എന്നിട്ടും എന്തുകൊണ്ടാണ് ഈ സിനിമ ചെയ്തത് എന്ന ചോദ്യത്തിനും രസകരമായ മറുപടിയാണ് സുരാജ് പറഞ്ഞത്.

അതിനെന്താ…? എന്റെ ജോലി അഭിനയമല്ലേ.. എല്ലാതരം കഥാപാത്രവും ചെയ്യണമല്ലോ. പല ജീവിതങ്ങളിലൂടെ ഒരു ആര്‍ടിസ്റ്റ് പോകണമല്ലോ. അപ്പോഴാണല്ലോ ഒരു നടനില്‍ വളര്‍ച്ചയുണ്ടാകുന്നത് എന്നായിരുന്നു സുരാജ് പറഞ്ഞത്.

അടുക്കള സ്ത്രീകള്‍ക്ക് വേണ്ടിമാത്രമുള്ള ഇടമാണെന്ന ചിന്ത നമ്മള്‍ മാറ്റണമെന്നും സുരാജ് പറഞ്ഞിരുന്നു. തന്നെ സംബന്ധിച്ച് അടുക്കളയെന്നത് ഭക്ഷണം പാചകം ചെയ്യാന്‍ മാത്രമുള്ള ഒരു സ്ഥലമല്ലെന്നും വീടിന്റെ എല്ലാ മര്‍മ്മവും അവിടെയാണെന്നും സുരാജ് പറഞ്ഞു.

നമ്മുടെ ആണ്‍മക്കളേയും ചെറുപ്പത്തിലേ തന്നെ പാചകവും പാത്രം കഴുകാനും വീട് വൃത്തിയാക്കാനും പഠിപ്പിക്കണമെന്നും. ഓരോന്നും പാകപ്പെടുന്നതിന്റെ പ്രയാസം അവരും മനസ്സിലാക്കണമെന്നും സുരാജ് പറയുന്നു.

‘എത്ര ഭര്‍ത്താക്കന്മാരുണ്ട് ഭാര്യ സുഖമില്ലാതാകുമ്പോള്‍ അടുക്കളയില്‍ കയറുന്നവര്‍. അവര്‍ ഹോട്ടലിലേക്ക് ഓടും. എല്ലാവരും അങ്ങനെയാണെന്നല്ല. എന്റെ വീട്ടിലെ അടുക്കള എന്റേത് കൂടിയാണ്. ഞാന്‍ ഭക്ഷണം ഉണ്ടാക്കും, പാത്രം കഴുകും, സിങ്ക് വൃത്തിയാക്കും. കൊറോണ സമയത്ത് കുറേ കൂടുതല്‍ പാചകം പഠിച്ചു’, സുരാജ് പറഞ്ഞു.

‘അടുക്കളയിലെ എന്റെ അമ്മയുടെ കഷ്ടപ്പാട് കണ്ടാണ് വളര്‍ന്നത്. അപ്പോള്‍ സ്വാഭാവികമായും എനിക്ക് അടുക്കളയില്‍ നിന്ന് മാറി നില്‍ക്കാന്‍ പറ്റില്ല. ലോക്ഡൗണ്‍ സമയം ഞങ്ങള്‍ എല്ലാവരും ഒരുമിച്ചായിരുന്നു. എന്റെ ചേട്ടനും ചേച്ചിയും കുടുംബത്തിലുള്ള എല്ലാവരും. പത്ത് പന്ത്രണ്ട് പേര് ഒരു നേരം ഭക്ഷണം കഴിച്ച് കഴിയുമ്പോള്‍ എത്ര പാത്രം കാണും. അത് കഴുകി വൃത്തിയാക്കുക എന്ന് പറയുന്നത് ഒട്ടും നിസ്സാരമല്ല. അതു ഞാന്‍ കഴുകും. അടുക്കള എനിക്ക് പ്രിയപ്പെട്ട ഒരു ഇടം തന്നെയാണ്, സുരാജ് പറയുന്നു.

സിനിമ കണ്ട് എന്നെ കുറേ പേര്‍ വിളിച്ചു. നല്ലത് തന്നെയാണ് പറഞ്ഞതൊക്കെ. പിന്നെ സിനിമയെ സിനിമയായി കാണാന്‍ കഴിയണം. രണ്ടു തരം മനുഷ്യരുണ്ട്. ആ സിനിമയിലെ പോലെയുള്ളവരും അല്ലാത്തവരും. ഇതില്‍ കാര്യം പറയുന്നത് വളരെ സുതാര്യമായാണ്. ആര്‍ക്കും റിലേറ്റ് ചെയ്യാന്‍ കഴിയും. സ്ത്രീയുടെ മാത്രം മുറിയായി അടുക്കളയെ കാണുന്നവരാണ് നെഗറ്റീവ് പറഞ്ഞത്.

കുടുംബത്തിന് എതിരല്ല ആ സിനിമ. ഇതിലും മോശമായ എത്രയോ വീടുകള്‍ നമുക്കറിയാം. ബന്ധങ്ങള്‍ ദൃഢമാക്കാന്‍ പരസ്പരം മനസ്സിലാക്കലുകള്‍ വേണം. വീട്ടിലെ സ്ത്രീകള്‍ നമുക്ക് വേണ്ടി പണിയെടുക്കാന്‍ മാത്രമുള്ളവരാണ് എന്ന കാഴ്ചപ്പാട് തെറ്റാണ്’, സുരാജ് പറയുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Suraj venjaramoodu explains why he acted in The Great Indian Kitchen

We use cookies to give you the best possible experience. Learn more