| Monday, 14th October 2024, 12:39 pm

സ്റ്റാര്‍ഡം നോക്കിയിട്ടല്ലല്ലോ മമ്മൂക്ക ഇപ്പോള്‍ സിനിമകള്‍ സെലക്ട് ചെയ്യുന്നത്: സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിരംഗത്തുനിന്ന് സിനിമയിലേക്കെത്തിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. കരിയറിന്റെ തുടക്കത്തില്‍ ഭൂരിഭാഗവും കോമഡി റോളുകള്‍ ചെയ്ത സുരാജ് 2013ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി എല്ലാവരെയും ഞെട്ടിച്ചു. ആക്ഷന്‍ ഹീറോ ബിജുവില്‍ വെറും രണ്ട് സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ടുകൊണ്ട് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. പിന്നീട് സീരിയസ് റോളുകളിലേക്ക് മാറിയ സുരാജിനെയാണ് സിനിമാലോകം കണ്ടത്.

സ്റ്റാര്‍ഡം എന്നത് എപ്പോഴും ഒരു നടന്റെ കൂടെയുള്ള കാര്യമാണെന്ന് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. മമ്മൂട്ടിയായാലും മോഹന്‍ലാലായാലും അവരുടെ സ്റ്റാര്‍ഡം എന്നത് ഒരുകാലത്തും മാറില്ലെന്ന് സുരാജ് പറഞ്ഞു. എന്നിരുന്നാലും അവരെല്ലാം വ്യത്യസ്തമായ കഥകള്‍ തെരഞ്ഞെടുക്കാറുണ്ടെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മമ്മൂട്ടി ഇപ്പോള്‍ തെരഞ്ഞടുക്കുന്ന സിനിമകളെന്നും സുരാജ് പറഞ്ഞു.

കാതല്‍, ഭ്രമയുഗം, നന്‍പകല്‍ നേരത്ത് മയക്കം പോലുള്ള സിനിമകള്‍ മമ്മൂട്ടി സെലക്ട് ചെയ്യുന്നത് ഒരിക്കലും സ്റ്റാര്‍ഡം നോക്കിയിട്ടല്ലെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ കണ്ട് താന്‍ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം മമ്മൂട്ടിയോട് ചോദിച്ചിട്ടുണ്ടെന്നും സുരാജ് പറഞ്ഞു. കൊറോണക്കാലത്ത് എന്ത് ചെയ്തിട്ടാണ് ഇങ്ങനെ മാറിയതെന്ന് താന്‍ മമ്മൂട്ടിയോട് ചോദിച്ചിരുന്നെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. റെഡ് എഫ്.എം മലയാളത്തോട് സംസാരിക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂട്.

‘വ്യത്യസ്തമായിട്ടുള്ള സ്‌ക്രിപ്റ്റുകള്‍ സെലക്ട് ചെയ്യാന്‍ സ്റ്റാര്‍ഡം ഒരിക്കലും തടസ്സമാകില്ല. കാരണം, സ്റ്റാര്‍ഡം എന്നത് എല്ലാകാലത്തു അവിടെത്തന്നെ നില്‍ക്കും. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സ്റ്റാര്‍ഡം ഒരുകാലത്തും പോകില്ല എന്നത് നൂറ് ശതമാനം ഉറപ്പാണ്. അതുകൊണ്ട് അവര്‍ക്ക് വെറൈറ്റിയായിട്ടുള്ള സബ്ജക്ട് സെലക്ട് ചെയ്യാം.

മമ്മൂക്കയുടെ കാര്യം തന്നെയെടുത്ത് നോക്കൂ, അദ്ദേഹം ഇപ്പോള്‍ ചെയ്യുന്ന സിനിമകളെല്ലാം സ്റ്റാര്‍ഡം നോക്കിയിട്ടല്ല. കാതല്‍, ഭ്രമയുഗം, നന്‍പകല്‍ നേരത്ത് മയക്കം എന്നീ സിനിമകള്‍ അദ്ദേഹം ഈയടുത്ത് ചെയ്തതാണ്. എങ്ങനെയാണ് ഈ പടങ്ങള്‍ സെലക്ട് ചെയ്തതെന്ന് ആലോചിച്ച് അന്തംവിട്ടിരുന്ന് പോയിട്ടുണ്ട്. ഇക്കാര്യം ഞാന്‍ മമ്മൂക്കയോടും ചോദിച്ചിട്ടുണ്ട്. ഇക്കാ, നിങ്ങള്‍ കൊറോണക്കാലത്ത് എന്ത് ചെയ്തിട്ടാണ് ഇപ്പോള്‍ ഇങ്ങനെ സിനിമ സെലക്ട് ചെയ്യുന്നതെന്ന്,’ സുരാജ് പറഞ്ഞു.

Content Highlight: Suraj Venjaramoodu about Mammootty’s script selection

We use cookies to give you the best possible experience. Learn more