യുവാവിനെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന പരാതി; പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണ അറസ്റ്റിൽ
national news
യുവാവിനെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന പരാതി; പ്രജ്വൽ രേവണ്ണയുടെ സഹോദരൻ സൂരജ് രേവണ്ണ അറസ്റ്റിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd June 2024, 11:38 am

ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ കര്‍ണാടകയിലെ ജെ.ഡി.യു നേതാവ് പ്രജ്വല്‍ രേവണ്ണയുടെ അറസ്റ്റിന് പിന്നാലെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ സഹോദരന്‍ സൂരജ് രേവണ്ണയും അറസ്റ്റില്‍.

സൂരജ് രേവണ്ണയും അദ്ദേഹത്തിന്റെ പി.എ ശിവകുമാറുമാണ് കേസിലെ പ്രതികള്‍. 27 വയസുള്ള ജെ.ഡി.എസ് പ്രവര്‍ത്തകനാണ് പരാതിക്കാരന്‍. ജൂൺ 16ന് ജോലി തേടി സൂരജ് രേവണ്ണയെ സമീപിച്ചപ്പോള്‍ ഫാം ഹൗസില്‍ വെച്ച് പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി.

സംഭവത്തിന് പിന്നാലെ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് രേവണ്ണയുടെ ആളുകള്‍ തന്നെ സമീപിച്ചിരുന്നുവെന്നും ജെ.ഡി.എസ് പ്രവര്‍ത്തകന്‍ പരാതിയില്‍ പറഞ്ഞു. തുടര്‍ന്ന് ഹോളനരസിപുര ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ശ്രമിച്ചുവെങ്കിലും അധികൃതര്‍ നിരസിക്കുകയായിരുന്നു. പിന്നീട് ബെംഗളൂരുവിലെ ഡി.ജി ഓഫീസിലെത്തിയാണ് പരാതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പരാതിയിൽ ശനിയാഴ്ച കര്‍ണാടക പൊലീസ് സൂരജിനെ ചോദ്യം ചെയ്തിരുന്നു. രാത്രി മുഴുവന്‍ ചോദ്യം ചെയ്തതിന് ശേഷം ഞായറാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Also Read: മധ്യപ്രദേശിലെ കമൽ മൗലാ മസ്ജിദിൽ ഹൈന്ദവ വിഗ്രഹങ്ങൾ കണ്ടെടുത്തെന്ന അവകാശവാദവുമായി ഹിന്ദു നേതാവ്; എതിർത്ത് മുസ്‌ലിം വിഭാഗം

കഴിഞ്ഞ ദിവസം കര്‍ണാടക ആഭ്യന്ത്ര മന്ത്രി പരാതിയെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചിരുന്നു. പൊലീസില്‍ പരാതി നല്‍കിയാല്‍ സൂരജിനെതിരെ കേസെടിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

പ്രകൃതി വിരുദ്ധ പീഡനം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് സൂരജ് രേവണ്ണക്കെതിരെ കേസെടുത്തത്.

പരാതി നല്‍കുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച മറ്റൊരു കേസ് പ്രതിഭാഗം രജിസ്റ്റര്‍ ചെയ്തിരുന്നു. പീഡനക്കേസില്‍ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സൂരജ് രേവണ്ണയുടെ പി.എ ആണ് പരാതി നല്‍കിയത്. ആ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.

Content Highlight: Suraj Revanna arrested for alleged sexual assault of male JD(S) worker