| Friday, 12th August 2022, 5:06 pm

മാവോയിസ്റ്റ് രൂപേഷിന്റെ യു.എ.പി.എ പുനസ്ഥാപിക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതി നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാവോയിസ്റ്റ് രൂപേഷിനെതിരായ യു.എ.പി.എ പുനസ്ഥാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയില്‍ സുപ്രീം കോടതി നോട്ടീസ്. സെപ്റ്റംബര്‍ 19ന് അകം കേസില്‍ നോട്ടീസിന് മറുപടി നല്‍കാന്‍ രൂപേഷിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

രൂപേഷിനെതിരെയുള്ള കേസുകള്‍ റദ്ദ് ചെയ്ത ഹൈക്കോടതി നടപടിയില്‍ സ്റ്റേ ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളില്‍ രൂപേഷിനെതിരായ യു.എ.പി.എ വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കേസുകളുടെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല ഹൈക്കോടതി നടപടിയെന്നും സംസ്ഥാന സര്‍ക്കാര്‍ ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് ഫയല്‍ ചെയ്ത ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.

2013ല്‍ കുറ്റ്യാടിയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകള്‍, 2014ല്‍ വളയത്ത് രജിസ്റ്റര്‍ ചെയ്ത ഒരു കേസ് എന്നീ യു.എ.പി.എ കേസുകളാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.

യു.എ.പി.എ അതോറിറ്റിയില്‍ നിന്ന് പ്രോസിക്യൂഷന്‍ അനുമതി കൃത്യ സമയത്ത് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി രൂപേഷ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സിംഗിള്‍, ഡിവിഷന്‍ ബെഞ്ചുകള്‍ അനുകൂല ഉത്തരവുകള്‍ പുറപ്പെടുവിക്കുകയായിരുന്നു.

മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രൂപേഷ് നിലവില്‍ പൊലീസ് കസ്റ്റഡിയിലാണുള്ളത്. കേരളത്തിലെ വിവിധ ജില്ലകളില്‍ ക്വാറികള്‍ ആക്രമിച്ചതടക്കമുള്ള കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.

യു.എ.പി.എ ഇല്ലാതായാലും രൂപേഷിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല. മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് രൂപേഷിനെതിരെ വേറെയും കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

Content Highlight: Supreme Court send notice to Maoist Rupesh on UAPA case

We use cookies to give you the best possible experience. Learn more