Kerala News
ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി; തീരുമാനം സി.ബി.ഐ അപേക്ഷയെ തുടര്‍ന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 23, 07:05 am
Tuesday, 23rd February 2021, 12:35 pm

ന്യൂദല്‍ഹി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി. സി.ബി.ഐയുടെ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. കേസ് അടുത്ത ഏപ്രില്‍ ആറിലേക്കാണ് മാറ്റിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ നല്‍കിയ ഹര്‍ജിയും പ്രതിപട്ടികയിലുള്ള കസ്തൂരി രംഗ അടക്കമുള്ളവര്‍ നല്‍കിയ ഹരജിയുമാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരുന്നത്.

ഇന്ന് സോളിസിറ്റര്‍ ജനറല്‍ സി.ബി.ഐക്കായി  ഹാജരാവാത്തതിനെ തുടര്‍ന്നാണ് കേസ് മാറ്റി വെയ്ക്കാന്‍ സി.ബി.ഐ ആവശ്യപ്പെട്ടത്.

അവസാന കേസായി പരിഗണിക്കാന്‍ തയാറാണെന്ന് കോടതി അറിയിച്ചെങ്കിലും  തിരക്കുകളുള്ളതിനാല്‍ ഇക്കാര്യം സാധിക്കുമോയെന്നതില്‍ സംശയമുണ്ടെന്ന് സി.ബി.ഐ അറിയിക്കുകയായിരുന്നു.

2018 ന് ശേഷം സുപ്രീം കോടതിയുടെ പരിഗണനയില്‍ വന്ന ലാവ്‌ലിന്‍ കേസ് 20 തവണയിലധികമാണ് മാറ്റിവെച്ചത്.പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, എസ്.എന്‍.സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവ്ലിന്‍ കേസിന് കാരണമായത്.

കേസന്വേഷിച്ച സി.ബി.ഐയുടെ ആരോപണങ്ങള്‍ തെളിവില്ലെന്ന് കണ്ട് സി.ബി.ഐ പ്രത്യേക കോടതിയും, ഹൈക്കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടര്‍ന്നാണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിക്കുന്നത്.

ഹൈക്കോടതി വിധി വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി കസ്തൂരി രങ്ക അയ്യരും, ആര്‍. ശിവദാസനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസില്‍ ആരോപണ വിധേയരായ പിണറായി വിജയന്‍, കെ മോഹന്‍ ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

Content Highlights: Supreme Court reschedule snc lavlin case decision follows a CBI application