| Wednesday, 30th June 2021, 11:41 am

കേന്ദ്രത്തിന്റെ വാദം തള്ളി സുപ്രീം കോടതി; കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനഹായം നല്‍കണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി. ധനസഹായം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ധനസഹായം നല്‍കുന്നതില്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി പരാജയപ്പെട്ടെന്നും സുപ്രീം കോടതി പറഞ്ഞു. ആറാഴ്ചക്കകം മാര്‍ഗരേഖ തയ്യാറാക്കണമെന്നും എത്ര തുക നല്‍കണമെന്നതിനെ കുറിച്ച് കേന്ദ്രത്തിന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു.

നേരത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു.

ദുരന്തനിവാരണ നിയമപ്രകാരം പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമേ നഷ്ടപരിഹാരം നല്‍കാന്‍ സാധിക്കുകയുള്ളുവെന്നും കേന്ദ്രം പറഞ്ഞിരുന്നു.

എന്നാല്‍ ഈ വാദങ്ങളെ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായുള്ള മൂന്നംഗ ബഞ്ച് തള്ളുകയായിരുന്നു.

കൊവിഡ് ബാധിച്ച് മരിച്ച കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കണമെന്ന് അപേക്ഷിച്ച് നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് 3.85 ലക്ഷത്തിലധികം പേരാണ് മരിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Supreme Court rejects Centre’s argument; The families of those who died of Covid should be given financial assistance

We use cookies to give you the best possible experience. Learn more