പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ല; മുഴുന്‍ വിവി പാറ്റുകളും എണ്ണണമെന്ന ഹരജി തള്ളി സുപ്രീം കോടതി
national news
പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ല; മുഴുന്‍ വിവി പാറ്റുകളും എണ്ണണമെന്ന ഹരജി തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th April 2024, 11:19 am

ന്യൂദല്‍ഹി: മുഴുവന്‍ വിവി പാറ്റുകളും എണ്ണണമെന്ന ഹരജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് സഞ്ജയ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്നും കോടതി വ്യക്തമാക്കി.

ഒരു സംവിധാനത്തെ അന്ധമായി അവിശ്വസിക്കുന്നത് അനാവശ്യ സംശയങ്ങള്‍ക്ക് ഇടയാക്കുമെന്നും കോടതി നിരീക്ഷിച്ചു. മൈക്രോ കണ്‍ട്രാളര്‍ പരിശോധിക്കണമെന്ന ആവശ്യം വോട്ടെണ്ണലിന് ശേഷം ഹരജിക്കാര്‍ക്ക് ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതിന്റെ ചെലവ് സ്ഥാനാര്‍ത്ഥികള്‍ തന്നെ വഹിക്കണമെന്നും സുപ്രീം കോടതി വിധിയില്‍ പറഞ്ഞു.

ഹരജി തള്ളുന്നതിനോടൊപ്പം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് നിര്‍ദേശങ്ങളും സുപ്രീം കോടതി നല്‍കി. സിംബല്‍ ലോഡിങ് യൂണിറ്റ് സീല്‍ ചെയ്യണം, യൂണിറ്റുകള്‍ 45 ദിവസം സൂക്ഷിക്കണം എന്നിവയാണ് പ്രധാനപ്പെട്ട രണ്ട് നിര്‍ദേശങ്ങള്‍. ഇതിന് പുറമേ വോട്ടിങ് മെഷീനിലെ മെമ്മറി ഫലപ്രഖ്യാപനത്തിന് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് പരിശോധിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

വിവി പാറ്റില്‍ വാദം കേള്‍ക്കുന്നതിനിടെ ഹാക്കിങ്ങിനോ അട്ടിമറിക്കോ സാധ്യത ഇല്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. അഞ്ച് ശതമാനം വിവി പാറ്റുകള്‍ ഇപ്പോള്‍ തന്നെ എണ്ണുന്നുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ സോഴ്‌സ് കോഡ് പരസ്യപ്പെടുത്താന്‍ ആകില്ലെന്നും അത് ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വിവി പാറ്റിന്റെ സാങ്കേതിക വശങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ ചൊവ്വാഴ്ച സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലേക്ക് വെച്ചിരുന്നു. ഇതില്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി അറിച്ചിയിരുന്നു.

Content Highlight:  Supreme Court rejected the plea to count all the VV Pats