Economic Reservation
മുന്നാക്ക സാമ്പത്തിക സംവരണം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി: വിശദീകരണം നല്‍കാന്‍ കേന്ദ്രത്തിന് നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 08, 07:36 am
Friday, 8th February 2019, 1:06 pm

ന്യൂദല്‍ഹി: മുന്നാക്ക സാമ്പത്തിക സംവരണ നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. മുന്നാക്ക വിഭാാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നയാളുകള്‍ക്ക് തൊഴിലവസരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10% സംവരണം നല്‍കാനുള്ള നിയമത്തിനെതിരെ ബിസിനസുകാരന്‍ ടെഹ്‌സീന്‍ പൂനാവാല നല്‍കിയ ഹരജിയിലാണ് കോടതി നടപടി.

ഹരജി സമാനമായ മറ്റു ഹരജികള്‍ക്കൊപ്പം ടാഗ് ചെയ്ത കോടതി സംഭവത്തില്‍ കേന്ദ്രസര്‍ക്കാറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

സംവരണത്തിന്റെ ലക്ഷ്യം സാമ്പത്തികമായ ഉന്നമനത്തില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് പൂനാവാലയുടെ വാദം. സമാനമായ വാദം തന്നെയാണ് യൂത്ത് ഫോര്‍ ഈക്വാലിറ്റിയും കോടതിയില്‍ ഉന്നയിച്ചത്. ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്നും ഇവര്‍ ആരോപിച്ചിരുന്നു.

Also read:കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ മന്നത്തിന് എന്ത് സ്ഥാനമാണുള്ളത്: സണ്ണി എം കപിക്കാട്

ജന്‍ഹിത് അഭിയാന്‍, യൂത്ത് ഫോര്‍ ഈക്വാലിറ്റി തുടങ്ങിയ സംഘടനകളാണ് മുന്നാക്ക സാമ്പത്തിക സംവരണം ചോദ്യം ചെയ്ത് നേരത്തെ ഹരജി നല്‍കിയത്. ഇതുസംബന്ധിച്ച ഹരജികള്‍ നാലാഴ്ചയ്ക്കകം വാദം കേള്‍ക്കുമെന്ന് ജനുവരി 25ന് കോടതി അറിയിച്ചിരുന്നു.

നിയമത്തിനെതിരെ തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകവും ദ്രാവിഡ കഴകവും കോടതിയെ സമീപിച്ചിരുന്നു. ഡി.എം.കെയുടെ ഹരജിയുടെ അടിസ്ഥാനത്തില്‍ ജനുവരി 21ന് കേന്ദ്രസര്‍ക്കാറിന് നോട്ടീസ് അയച്ചിരുന്നു.

ജനുവരി 9 നാണ് മുന്നാക്ക സാമ്പത്തിക സംവരണം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. അഞ്ചുദിവസത്തിനകം അത് പ്രാബല്യത്തില്‍ വരികയും ചെയ്തിരുന്നു.