| Tuesday, 30th April 2024, 5:06 pm

തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന്; ഇ.ഡിയോട് വിശദീകരണം തേടി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യനയക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടി സുപ്രീം കോടതി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കെജ്‌രിവാളിനെ അറസറ്റ് ചെയ്തത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു.

വെള്ളിയാഴ്ച ഇതില്‍ വിശദീകരണം നല്‍കണമെന്ന് ഇ.ഡിയോട് സുപ്രീം കോടതി അറിയിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ടതാണെന്നും ഇ.ഡിക്ക് അത് നിഷേധിക്കാനാകില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. അതിനാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് കെജ്‌രിവാളിന്റെ അറസ്റ്റ് എന്തിനായിരുന്നു എന്ന് വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി ആണ് കെജ്‌രിവാളിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. അറസ്റ്റിന്റെ ആവശ്യം എന്തായിരുന്നു എന്ന് ഇ.ഡി വിശദീകരിക്കണമെന്ന് മനു അഭിഷേക് സിങ്‌വി കോടതിയില്‍ പറഞ്ഞു.

ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചിരുന്നു. അറസ്റ്റിനെതിരെ ഏപ്രില്‍ 15ന് കെജ്‌രിവാള്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചെങ്കിലും അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു.

ഏപ്രില്‍ 29ന് ശേഷം മാത്രമേ ഹരജി പരിഗണിക്കുള്ളൂ എന്ന് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു. നേരത്തെ ദല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.

കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി പുറത്തിറങ്ങണമെന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം. 29ന് ഹരജി പരിഗണിക്കുമ്പോള്‍ അറസ്റ്റില്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്ന് ഇ.ഡിയോട് സുപ്രീം കോടതി നേരത്തെ അറിയിച്ചിരുന്നു.

Content highlight: supreme court questions timing of delhi cm aravind kejriwal arrest

We use cookies to give you the best possible experience. Learn more