| Wednesday, 10th April 2019, 2:07 pm

കാവല്‍ക്കാരന്‍ മോഷ്ടിച്ചെന്ന് കോടതി ഉത്തരവ് വ്യക്തമാക്കുന്നു: ഇനിയെങ്കിലും റഫാലില്‍ സംവാദത്തിന് തയ്യാറുണ്ടോ? മോദിയെ വെല്ലുവിളിച്ച് രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാവല്‍ക്കാരന്‍ മോഷ്ടിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് റഫാലിലെ പുനപരിശോധനാ ഹരജികള്‍ സ്വീകരിച്ചുകൊണ്ടുള്ള കോടതി ഉത്തരവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഞാന്‍ വെല്ലുവിളിക്കുകയാണ്. എന്നോട് സംവാദത്തിന് തയ്യാറുണ്ടോ. വീണ്ടും വീണ്ടും വെല്ലുവിളിക്കുകയാണ്. റഫാല്‍ കരാറിന്റെ വിശദാംശങ്ങള്‍ അറിയാന്‍ രാജ്യത്തിന് താല്‍പര്യമുണ്ട്. ആ കരാറിലെ അഴിമതി വളരെ വ്യക്തമാണ്. റഫാല്‍ കരാറില്‍ പരസ്യമായ അഴിമതിയുണ്ട്. ഐ.എ.എഫിന്റെ പണം അദ്ദേഹം അനില്‍ അംബാനിക്കു നല്‍കിയിരിക്കുകയാണ്. നീതി നടപ്പിലാക്കണം. കാവല്‍ക്കാരന്‍ മോഷ്ടിച്ചെന്നാണ് സുപ്രീം കോടതി വിധിയും വ്യക്തമാക്കുന്നത്.’ എന്നാണ് രാഹുല്‍ പറഞ്ഞത്.

റഫാലില്‍ മോദി സര്‍ക്കാറിന്റെ ഇടപെടല്‍ തെളിയിക്കുന്ന രേഖകള്‍ ദ ഹിന്ദു പത്രം പുറത്തുവിട്ടിരുന്നു. ഇത് തെളിവായി പരിഗണിക്കാമെന്ന സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍.

റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിനു ക്ലീന്‍ചിറ്റ് നല്‍കിയ ഡിസംബറിലെ വിധി പുതിയ രേഖകളുടെ വെളിച്ചത്തില്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലായിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്.

ബി.ജെ.പി. മുന്‍ നേതാവ് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് കോടതിയെ സമീപിച്ചത്. എന്നാല്‍, രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അവ തെളിവായി സ്വീകരിക്കരുതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്.

‘ഹിന്ദു’വില്‍ പ്രസിദ്ധീകരിച്ചത് യഥാര്‍ത്ഥ രേഖകളാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സമ്മതിച്ചിരുന്നു. വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമാന്തര ഇടപെടലുകളെ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയില്‍ പുതിയ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. റാഫേല്‍ ഇടപാടില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് നേരത്തെ ഹര്‍ജികള്‍ കോടതി തള്ളിയിരുന്നത്.

We use cookies to give you the best possible experience. Learn more