| Tuesday, 19th July 2022, 4:55 pm

നുപുര്‍ ശര്‍മയ്ക്ക് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രവാചകനിന്ദ പരാമര്‍ശത്തില്‍ ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മയ്ക്ക് അറസ്റ്റില്‍ നിന്നും ഇടക്കാല സംരക്ഷണം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. അറസ്റ്റില്‍ നിന്ന് സംരക്ഷണം വേണമെന്നും തനിക്കെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍ ഒന്നിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നുപുര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജി പരിഗണിക്കുന്നതിനിടെയാണ് അറസ്റ്റില്‍ നിന്നും ഇവര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്.

തനിക്കെതിരെ നല്‍കിയ കേസുകള്‍ എല്ലാം ഒന്നായി ദല്‍ഹിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നുപുര്‍ ശര്‍മ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെ കോടതി ഇവരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് കാരണം നുപുര്‍ ശര്‍മയാണെന്നും ഇവര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നുമായിരുന്നു കോടതി പറഞ്ഞത്. ഗ്യാന്‍വാപി വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ ചാനല്‍ ചര്‍ച്ചയില്‍ എത്തി വിഷയത്തെക്കുറിച്ച് സംസാരിച്ചത് മതത്തോടുള്ള പ്രതിബന്ധത കൊണ്ടല്ലെന്നും മറിച്ച് മതസ്പര്‍ധ പടുത്തുവിടലാണ് ലക്ഷ്യമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കോടതിയുടെ വിമര്‍ശനത്തിന് പിന്നാലെ തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നുപുര്‍ ശര്‍മ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചത്.

ടൈംസ് നൗ ന്യൂസില്‍ നടന്ന ചര്‍ച്ചയിലായിരുന്നു നുപുര്‍ ശര്‍മ പ്രവാചകനെതിരായ പരാമര്‍ശങ്ങള്‍ നടത്തിയത്. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ പാര്‍ട്ടി നേതൃത്വം ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പ്രാവചക നിന്ദ നടത്തിയ നുപുര്‍ ശര്‍മയ്ക്കെതിരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും ബി.ജെ.പിക്കെതിരേയും അവര്‍ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരേയും രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

നുപുര്‍ ശര്‍മയുടെ പരാമര്‍ശത്തെ അനുകൂലിച്ച് പോസ്റ്റിട്ടതിന്റെ പേരില്‍ ഉദയ്പൂരില്‍ രണ്ടംഗ സംഘം കനയ്യലാല്‍ എന്ന യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് ഏക ഉത്തരവാദി നുപുര്‍ ശര്‍മയാണെന്നും ഹരജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു.

രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ബീഹാര്‍, ആന്ധ്രപ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ നുപുറിനെതിരെ കേസുകളുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ കേസുകളെല്ലാം ദല്‍ഹി പൊലീസിന്റെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരണം എന്നാവശ്യപ്പെട്ടാണ് നുപുര്‍ ശര്‍മ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ജീവന് ഭീഷണിയുള്ളതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കോടതിയില്‍ ഹാജരാകണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും അവിടേയ്ക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും നുപുര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ ഹരജി പരിഗണിക്കവേയാണ്‌ നുപുറിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചത്.

വിമര്‍ശനത്തിന് പിന്നാലെ തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും അറസ്റ്റില്‍ നിന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നുപുര്‍ ഇന്നലെ കോടതിയെ സമീപിച്ചത്. ഈ ഹരജിയിലാണ് നിലവില്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Content Highlight: Supreme court of India grants interim protection from arrest to nupur sharma

We use cookies to give you the best possible experience. Learn more