| Monday, 7th June 2021, 8:10 pm

സ്വമേധയാ കേസെടുത്തു കോടതി, എല്ലാ രേഖകളും ഹാജരാക്കാനും നിര്‍ദേശം; വാക്‌സിന്‍ നയത്തിലെ കേന്ദ്രത്തിന്റെ പിന്മാറ്റത്തിനു പിന്നില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തില്‍ സുപ്രീംകോടതി നടത്തിയതു നിരന്തര ഇടപെടലും രൂക്ഷ വിമര്‍ശനവും. കൊവിഡ് അനുബന്ധ വിഷയങ്ങളില്‍ സുപ്രീംകോടതി സ്വമേധയാ ആണു കേസ് രജിസ്റ്റര്‍ ചെയ്തത്.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് ഏറ്റവും ഒടുവില്‍ വാക്‌സിന്‍ വിതരണത്തിന്റേയും സംഭരണത്തിന്റേയും വിശദാംശങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. വാക്‌സിനുകള്‍ക്കു കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വ്യത്യസ്ത വില നിശ്ചയിച്ചതിന്റെ വിശദീകരണവും നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

ഇതിനു പിന്നാലെയാണു കേന്ദ്രസര്‍ക്കാര്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് അറിയിച്ചതെന്നതും ശ്രദ്ധേയമാണ്.

സര്‍ക്കാര്‍ നയങ്ങള്‍ പൗരന്മാരുടെ അവകാശത്തില്‍ കടന്നുകയറിയാല്‍ മിണ്ടാതിരിക്കാന്‍ കോടതികളെ ഭരണഘടന അനുവദിക്കുന്നില്ലെന്നായിരുന്നു കോടതി പറഞ്ഞത്. അസാധാരണ സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ വിവേചനാധികാരം ഉപയോഗിച്ചെടുക്കുന്ന തീരുമാനങ്ങളില്‍ കോടതി ഇടപെടരുതെന്ന കേന്ദ്രത്തിന്റെ വാദത്തോടായിരുന്നു കോടതിയുടെ പ്രതികരണം.

ഭരണകൂട തീരുമാനങ്ങള്‍ പൗരന്മാരുടെ അവകാശത്തിലും സ്വാതന്ത്ര്യത്തിലും കടന്നുകയറിയാല്‍ ലോകമെമ്പാടുമുള്ള കോടതികള്‍ ഇടപെടാറുണ്ട്. സര്‍ക്കാര്‍ നയങ്ങളുടെ നിയമസാധുത പരിശോധിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടെന്നും ചന്ദ്രചൂഢ് പറഞ്ഞു.

18 നും 44-നുമിടയിലുള്ളവര്‍ക്കു നല്‍കാനുള്ള വാക്‌സിന് വിലനിശ്ചയിച്ച കേന്ദ്രനയം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും സുപ്രീംകോടതി പറഞ്ഞിരുന്നു.

കഴിഞ്ഞ കേന്ദ്രബജറ്റില്‍ വാക്‌സിന്‍ സംഭരിക്കാന്‍ നീക്കിവെച്ച 35,000 കോടി രൂപ ഇതുവരെ എങ്ങനെയാണു ചെലവഴിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞിരുന്നു. 18-നും 44-നും ഇടയിലുള്ളവര്‍ക്കു കുത്തിവെപ്പ് നല്‍കാന്‍ ഈ തുക ഉപയോഗിച്ചുകൂടേയെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Supreme Court Move Free Vaccine Narendra Modi

We use cookies to give you the best possible experience. Learn more