Advertisement
national news
വഖഫ് ഹരജി; വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുത്; അന്തിമ വിധി വരുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നും സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 16, 11:00 am
Wednesday, 16th April 2025, 4:30 pm

ന്യൂദല്‍ഹി: വഖഫ് ഭേദഗതി നിയമം സംബന്ധിച്ചുള്ള ഹരജികളില്‍ നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി. ഹരജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി ഉപയോഗം വഴിയോ അല്ലാതെയോ വഖഫ് ആയ സ്വത്തുക്കള്‍ വഖഫ് അല്ലാതാക്കരുതെന്ന് നിര്‍ദേശം നല്‍കി. കൂടാതെ വഖഫ് കൗണ്‍സിലില്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങള്‍ ഒഴിച്ച് മറ്റുള്ളവര്‍ മുസ്‌ലിങ്ങള്‍ തന്നെയാകണം എന്നും കോടതി നിഷ്‌കര്‍ശിച്ചിട്ടുണ്ട്.

അന്തിമ വിധി വരുന്നത് വരെ തല്‍സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി. വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച് ജില്ല കലക്ടര്‍ തീരുമാനം എടുക്കുന്നത് ന്യായമാണോയെന്നും സുപ്രീം കോടതി ഹരജി പരിഗണണിക്കവെ ചോദിച്ചിരുന്നു. മതപരമായ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനുള്ള അവകാശത്തെ മതാചാരമായി കണക്കാക്കരുതെന്ന്‌ കോടതി ചൂണ്ടിക്കാട്ടി. തിരുപ്പതി ദേവസ്വം ബോര്‍ഡില്‍ ഏതെങ്കിലും അഹിന്ദുക്കള്‍ ഉണ്ടോയെന്നും വാദം കേള്‍ക്കുന്നതിനിടെ കോടതി ചോദിച്ചു.

അതേസമയം സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദാക്കാന്‍ പാര്‍ലമെന്റിന്‌ അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. കോടതി വിധികളുടെ അടിസ്ഥാനത്തില്‍ നിയമം നിര്‍മിക്കാന്‍ മാത്രമെ പാര്‍ലമെന്റിന്‌ സാധിക്കൂ. കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം
നാളെയും (വ്യാഴാഴ്ച) വാദം തുടരുമെന്ന് കോടതി അറിയിച്ചു.

വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട ഹരജികള്‍ ഹൈക്കോടതിക്ക് വിടണോ എന്ന കാര്യം സുപ്രീം കോടതി പരിശോധിച്ച് വരികയാണ്. ഭരണഘടന് ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യങ്ങളുടെ ലംഘനമാണ് നിയമ ഭേദഗതിയെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു.

പുതിയ വഖഫ് നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന 73 ഹരജികളും അനുകൂലിക്കുന്ന ഏഴ് സംസ്ഥാനങ്ങളുടെ കക്ഷി ചേരല്‍ അപേക്ഷയുമാണ് കോടതി പരിഗണിച്ചത്.

‘വഖഫ് ബൈ യൂസര്‍’ എന്ന വ്യവസ്ഥ നീക്കം ചെയ്തതിനെക്കുറിച്ച് കേന്ദ്രത്തില്‍ നിന്ന് വിശദീകരണം തേടിയ ബെഞ്ച്, 14 മുതല്‍ 16 വരെ നൂറ്റാണ്ടുകളില്‍ നിര്‍മിച്ച മിക്ക പള്ളികള്‍ക്കും വില്‍പ്പന രേഖകള്‍ ഉണ്ടായിരിക്കില്ലെന്നും അങ്ങനെയിരിക്കെ അതെങ്ങനെ പ്രാവര്‍ത്തികമാകുമെന്നും ചോദിച്ചു.

തര്‍ക്കമുള്ള ഭൂമിയുടെ കാര്യത്തില്‍ കളക്ടറുടെ തീരുമാനം വരുന്നതെ വരെ ആ ഭൂമി വഖഫ് അല്ലെന്ന വ്യവസ്ഥയേയും കോടതി വിമര്‍ശിച്ചു. ഈ വിഷയത്തില്‍ കലക്ടര്‍മാര്‍ക്ക് നടപടിക്രമങ്ങള്‍ തുടരാമെന്ന് പറഞ്ഞ കോടതി എന്നാല്‍ വ്യവസ്ഥ പ്രാബല്യത്തിലാവില്ലെന്നും വ്യക്തമാക്കി.

Content Highlight: Supreme Court issues interim order on Waqf petitions