| Monday, 8th August 2022, 5:22 pm

പ്രവാചക നിന്ദ; ചാനല്‍ അവതാരകയെ അറസ്റ്റ് ചെയ്യാനുള്ള നടപടി തടഞ്ഞ് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് ചാനല്‍ അവതാരികയെ അറസ്റ്റ് ചെയ്യണമെന്ന നടപടി തടഞ്ഞ് സുപ്രീം കോടതി. ടൈംസ് നൗ ചാനലില്‍ ആയിരുന്നു പ്രവാചകനെതിരായ പരാമര്‍ശങ്ങളുമായി നുപുര്‍ ശര്‍മ രംഗത്തെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അവതാരകയായ നവികാ കുമാറിനെതിരെ പൊലീസ് കേസെടുത്തത്.

നുപുര്‍ ശര്‍മയുടെ പരാമര്‍ശത്തിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു.  ഇതിന് പിന്നാലെ നുപുര്‍ ശര്‍മയ്‌ക്കെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനോടൊപ്പമാണ് പൊലീസ് അവതാരകയ്‌ക്കെതിരെ കേസെടുത്തത്.

എന്നാല്‍ നവികയെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നടപടിയാണ് സുപ്രീം കോടതി നിലവില്‍ തടഞ്ഞിരിക്കുന്നത്.

ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് കേന്ദ്രത്തിനും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനുമടക്കം നവികയ്ക്ക് നേരെയുള്ള നടപടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.

അറസ്റ്റ് താത്കാലികമായി നിര്‍ത്തിവെക്കാനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്.

മെയ് 28നായിരുന്നു ഗ്യാന്‍വാപി വിഷയത്തില്‍ ടൈംസ്‌ നൗ ചാനലില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്കിടെ നുപുര്‍ ശര്‍മ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി സംസാരിക്കുകയായിരുന്നു. മുസ്‌ലിങ്ങള്‍
ഹിന്ദു വിശ്വാസത്തെ പരിഹസിക്കുകയാണെന്നും മസ്ജിദ് സമുച്ചയത്തിനുള്ളില്‍ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ‘ശിവലിംഗം’ ജലധാരയ്ക്കുപയോഗിച്ച സ്ഥൂപമാണെന്നാണ് അവര്‍ പറയുന്നതെന്നും നുപുര്‍ ആരോപിച്ചു.

അതേസമയം നുപുര്‍ ശര്‍മയെ സുപ്രീം കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു.

നുപുര്‍ ശര്‍മയെ അനുകലിച്ച് പോസ്റ്റിട്ടതിന് 22കാരനായ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചിരുന്നു.

അഹമ്മദ് നഗര്‍ സ്വദേശിയായ സണ്ണി രാജേന്ദ്ര പവാര്‍ എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്.

ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നാല് പ്രധാന പ്രതികള്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വടിവാള്‍ ഉള്‍പ്പെടെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു യുവാവിനെ ആള്‍ക്കൂട്ടം മര്‍ദിച്ചത്.

അഹമ്മദ്‌നഗര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 222 കിലോമീറ്റര്‍ അകലെ കര്‍ജാത്ത് പട്ടണത്തിലെ അക്കാബായ് ചൗക്കിലാണ് അക്രമണം നടന്നത്. സംഘം ചേര്‍ന്നെത്തിയ സംഘം 14 പേര്‍ വാള്‍, വടി, ഹോക്കി സ്റ്റിക്കുകള്‍ എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കേസിലെ പരാതിക്കാരനായ പവാറും സുഹൃത്തും മെഡിക്കല്‍ ഷോപ്പിന് സമീപം സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായത്.

നുപുര്‍ ശര്‍മയെ അനുകൂലിച്ച് യുവാവ് പോസ്റ്റിട്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടെന്നും ആക്രോശിച്ച് അക്രമകാരികള്‍ എത്തുകയായിരുന്നുവെന്നും പിന്നീട് കയ്യില്‍ കരുതിയ മാരകായുധങ്ങള്‍ കൊണ്ട് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ജൂണില്‍ നുപുര്‍ ശര്‍മയ്ക്കെതിരെ പോസ്റ്റിട്ടതിന് ഉദയ്പൂരില്‍ യുവാവിനെ സംഘം കൊലപ്പെടുത്തിയിരുന്നു. പിന്നീട് പ്രതികളുടെ ബി.ജെ.പി ബന്ധവും വാര്‍ത്താമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ ഇതേകാരണത്താല്‍ രസതന്ത്രജ്ഞനായ കോല്‍ഹെയും കൊല്ലപ്പെട്ടിരുന്നു.

Content Highlight: Supreme court denied the arrest of times now news anchor on prophet row by nupur sharma’s remarks

We use cookies to give you the best possible experience. Learn more