| Saturday, 4th November 2023, 4:55 pm

ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റി ഹരജി തള്ളി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് സിംഗിള്‍ ജഡ്ജിയുടെ ബെഞ്ചില്‍ നിന്ന് പിന്‍വലിച്ച് സ്വന്തം ബെഞ്ചിലേക്ക് മാറ്റിയ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാസറിന്റെ ഉത്തരവ് ചോദ്യം ചെയ്ത മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിക്കുന്നതായി വ്യക്തമാക്കി ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

കേസില്‍ പഴയ ബെഞ്ച് വിധിയൊന്നും പുറപ്പെടുവിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇടപെടുന്നില്ല എന്നാണ് ബെഞ്ച് വ്യക്തമാക്കിയത്.

കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദിന്റെ പടിഞ്ഞാറന്‍ ഭിത്തിക്കടുത്ത് തകര്‍ക്കപ്പെട്ട ക്ഷേത്രാവശിഷ്ടമുണ്ടെന്നും ഇവിടെ ദിവസവും ആരാധന അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഞ്ച് ഹിന്ദു സ്ത്രീകള്‍ കോടതിയെ സമീപിച്ചതോടെയാണ് നിയമ പോരാട്ടം ആരംഭിച്ചത്.

ജൂലൈ 25 നായിരുന്നു അഞ്ചുമാന്‍ പള്ളിക്കമ്മിറ്റി ശാസ്ത്രീയ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ വാരണാസി കോടതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ഹിന്ദു ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്‍മ്മിച്ചതെന്ന് നിര്‍ണയിക്കാന്‍ സര്‍വ്വേ വേണമെന്ന് ആവശ്യപ്പെട്ട് നാല് ഹിന്ദു സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വാരാണസി കോടതിയുടെ ഉത്തരവ്.

വാരണാസി കോടതിയുടെ ഉത്തരവില്‍ ഹൈക്കോടതിയെ സമീപിക്കുന്നതിനായി ജൂലൈ 24ന് സര്‍വ്വേ നടത്തുന്നത് ജൂലൈ 26 അഞ്ചു മണി വരെ സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് മൂന്ന് വരെ ഉത്തരവിന് ഹൈക്കോടതിയും സ്റ്റേ നല്‍കിയിരുന്നു.

Content Highlight:  supreme court denied Gyaan Vyaapi masjid committee appeal

We use cookies to give you the best possible experience. Learn more