Advertisement
national news
യുവാവ് പ്രത്യേക മതത്തില്‍പ്പെട്ടതിനാലാണോ പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ഒഴിവാക്കിയത്; അലഹബാദ് ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 18, 03:36 am
Friday, 18th April 2025, 9:06 am

അലഹബാദ്: ദുരഭിമാനക്കൊല ചെയ്ത പ്രതികളെ വെറുതെ വിട്ട അലഹബാദ് ഹൈക്കോടതിയെയും വിചാരണ കോടതിയെയും വിമര്‍ശിച്ച് സുപ്രീം കോടതി. കൊല്ലപ്പെട്ട യുവാവ് മറ്റൊരു മതത്തില്‍പെട്ട ആളായതിനാലാണോ കൊലപാതക കുറ്റം ഒഴിവാക്കിയതെന്നും അലഹബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി ചോദിച്ചു.

ദുരഭിമാനക്കൊലയായിട്ടും ചെറിയ വകുപ്പുകളില്‍ വിചാരണ നടത്താന്‍ അനുവദിച്ചത് യുവാവ് പ്രത്യേക മതത്തില്‍പ്പെട്ടതിനാലാണോയെന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.

മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട യുവാവിനെ പെണ്‍സുഹൃത്തിന്റെ കുടുംബം ദുരഭിമാനക്കൊലക്കിരയാക്കിയിട്ടും പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്താന്‍ തയ്യാറാകാത്തതിനെ ചോദ്യം ചെയ്തായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.

കൊല്ലപ്പെട്ട സിയ ഉര്‍ റഹ്‌മാന്റെ പിതാവ് നല്‍കിയ ഹരജിയിലായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. പി.വി സഞ്ജയ് ഖന്നയും ജസ്റ്റിസ് പി.വി സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 302 പ്രകാരം കൊലപാതക കുറ്റം ചുമത്താന്‍ രേഖയിലുള്ള തെളിവുകള്‍ തന്നെ ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രതിക്കെതിരെ മതിയായ വകുപ്പുകള്‍ ചുമത്തുന്നതിന് ഹൈക്കോടതിയും വിചാരണ കോടതിയും പരാജയപ്പെട്ടുവെന്നും സുപ്രീം കോടതി പറഞ്ഞു.

ഇത് ദുരഭിമാനക്കൊലപാതകമാണെന്ന് വ്യക്തമാണെന്നും വിചാരണ കോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദാക്കുന്നതായും സുപ്രീം കോടതി ഉത്തരവിട്ടു. 302 വകുപ്പ് ചുമത്തി വിചാരണ തുടരണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അതേസമയം കൊല്ലപ്പെട്ട യുവാവിന്റൈ ശരീരത്തില്‍ ഗുരുതരമായ പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നും ന്യൂറല്ഡ ഹെമറ്റോമയുണ്ടായെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. കൊലപാതകമാണെന്ന് വ്യക്തമായിട്ടും മനപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയത് ആശ്ചര്യമാണെന്നും കോടതി പറഞ്ഞു.

2022 നവംബര്‍ രണ്ടിന് രാത്രി ഇസ്‌ലാംനഗര്‍ ഗ്രാമത്തിലാണ് ഹിന്ദുവിഭാഗത്തില്‍പ്പെട്ട തനുവുമായി പ്രണയത്തിലായ സിയയെ പെണ്‍കുട്ടിയുടെ കുടുംബം മര്‍ദിച്ചത്. ഫോണില്‍ വിളിച്ചുവരുത്തിയ ശേഷം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ സിയയെ ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. പിന്നാലെ പെണ്‍കുട്ടിയും ജീവനൊടുക്കുകയായിരുന്നു.

Content Highlight: Supreme Court criticizes Allahabad High Court for acquitting accused of murder because of youth’s religion