| Monday, 18th April 2022, 12:47 pm

ലഖിംപൂര്‍ ഖേരി കേസ്; ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി, ഒരാഴ്ച്ചയ്ക്കുള്ളില്‍ പൊലീസില്‍ കീഴടങ്ങണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. അലഹാബാദ് ഹൈക്കോടതി നല്‍കിയ ജാമ്യമാണ് സുപ്രീംകോടതി റദ്ദാക്കിയത്.

ഒരാഴ്ച്ചയ്ക്കുള്ളില്‍ പൊലീസിന് മുന്നില്‍ കീഴടങ്ങണമെന്ന് സുപ്രീംകോടതി ആശിഷ് മിശ്രയ്ക്ക് നിര്‍ദേശം നല്‍കി. വാഹനമിടിച്ച് കൊല്ലപ്പെട്ടവരുടെ കുടുംബം നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അപ്പീല്‍ പോകാത്തതിനെത്തുടര്‍ന്നാണ് കുടുംബം സുപ്രീംകോടതി സമീപിച്ചത്.

പ്രതിക്കെതിരെ നിലവിലുള്ള തെളിവുകള്‍ അലഹബാദ് ഹൈക്കോടതി പരിഗണിച്ചില്ല, എന്നാണ് കുടുംബം സുപ്രീംകോടതിയില്‍ പറഞ്ഞത്. ജാമ്യം ലഭിച്ചാല്‍ തന്റെ സ്വാധീനമുപയോഗിച്ച് പ്രതി കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന കാര്യം കോടതി പരിഗണിച്ചില്ലെന്നും കുടുംബം വാദിച്ചു.

ഫെബ്രുവരി 10നായിരുന്നു ആശിഷ് മിശ്രക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനിടയിലാണ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചത് എന്നതും ചര്‍ച്ചയായിരുന്നു.

ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെയായിരുന്നു ഉത്തര്‍ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കേസില്‍ 5,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ തടയാന്‍ നിന്ന കര്‍ഷകര്‍ മന്ത്രി എത്തുന്നില്ലെന്നറിഞ്ഞു തിരിച്ചു പോകുന്നതിനിടെ ആശിഷ് മിശ്രയുടെ നേതൃത്വത്തില്‍ മൂന്ന് പേര്‍ കര്‍ഷകര്‍ക്കു നേരെ വാഹനമോടിച്ചു കയറ്റി കൊലപ്പെടുത്തിയെന്നതായിരുന്നു ഇവര്‍ക്കെതിരെയുണ്ടായിരുന്ന കേസ്.

ഇതില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നടന്ന അക്രമസംഭവങ്ങളില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരടക്കം മൂന്ന് പേര് കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ആറ് കര്‍ഷകരേയും അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ആശിഷ് മിശ്രയ്‌ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രത്തില്‍ പേരുള്ള ആശിഷ് മിശ്രയടക്കമുള്ള പതിമൂന്ന് പേര്‍ ജയിലിലായിരുന്നു. വിരേന്ദ്ര കുമാര്‍ ശുക്ല എന്നയാള്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തിയിരുന്നു.

Content Highlights: Supreme Court Cancels Minister’s Son’s Bail, Says Surrender In A Week

We use cookies to give you the best possible experience. Learn more