| Monday, 14th October 2019, 7:27 pm

അയോധ്യ കേസ്: സുഫര്‍ അഹ്മദ് ഫാറൂഖിക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന് യോഗി സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സുന്നി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സുഫര്‍ അഹ്മദ് ഫാറൂഖിക്ക് മതിയായ സുരക്ഷ ഒരുക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സുപ്രീം കോടതിയുടെ നിര്‍ദേശം. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അദ്ദേഹം കോടതിയുടെ അഞ്ചംഗ ബെഞ്ചിനെ അറിയിച്ചിരുന്നു. അയോധ്യ കേസിലെ പ്രധാനപ്പെട്ട പരാതിക്കാരനില്‍ ഒരാളാണ് സുഫര്‍ അഹ്മദ് ഫാറൂഖി.

നവംബര്‍ 17 ന് രാമക്ഷേത്ര-ബാബരി മസ്ജിദ് വിവാദ തര്‍ക്കഭൂമിക്കേസില്‍ വിധി വരുമെന്നാണ് സൂചന. ഇതിനാല്‍ ഡിസംബര്‍ 10 വരെ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ വ്യാഴാഴ്ച്ചയ്ക്കകം വാദം പൂര്‍ത്തിയാവും. നേരത്തെ ഈ മാസം 18 നുള്ളില്‍ അയോധ്യ കേസിലെ വാദം അവസാനിപ്പിക്കാന്‍ എല്ലാ കക്ഷികള്‍ക്കും സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറു മുതല്‍ സുപ്രീംകോടതിയില്‍ തുടര്‍ച്ചയായി അയോധ്യകേസില്‍ വാദം കേള്‍ക്കല്‍ തുടരുകയാണ്. വാദം കേള്‍ക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ 17 ആണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നുത്. രഞ്ജന്‍ ഗോഗൊയി വിരമിക്കുന്ന നവംബര്‍ 17 നോടകം വിധി പുറപ്പെടുവിക്കാനാണ് കോടതിയുടെ നീക്കം. അന്തിമ വിധി വരികയാണെങ്കില്‍ 70 വര്‍ഷം നീണ്ട കേസിനായിരിക്കും അവസാനമാവുക.

2.77 ഏക്കര്‍ തര്‍ക്ക ഭൂമി രാംലല്ല, നിര്‍മോഹി അഖാര, സുന്നി വഖഫ് എന്നിവര്‍ക്കയി വീതിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതി ഇപ്പോള്‍ വാദം കേള്‍ക്കുന്നത്.

ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more