| Wednesday, 10th May 2023, 7:12 pm

സ്വവര്‍ഗാനുരാഗം കുറ്റവിമുക്തമാക്കുന്ന ബില്ലിന് അനുമതി നല്‍കി ശ്രീലങ്ക സുപ്രീം കോടതി; തീരുമാനം വര്‍ഷങ്ങളായുള്ള സമരത്തിനൊടുവില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: സ്വവര്‍ഗാനുരാഗം കുറ്റവിമുക്തമാക്കുന്ന ബില്ല് അവതരിപ്പിക്കാന്‍ അനുമതി നല്‍കി ശ്രീലങ്ക സുപ്രീം കോടതി. സുപ്രീം കോടതി അനുമതി നല്‍കിയതായി പാര്‍ലമെന്റില്‍ ചൊവ്വാഴ്ച സ്പീക്കര്‍ ഹിന്ത യാപ അബെയ്‌വര്‍ദേന വ്യക്തമാക്കി.

ഇത് ചരിത്രപരരമായ മുന്നേറ്റമാണെന്നും സ്പീക്കര്‍ പറഞ്ഞു. സ്വവര്‍ഗാനുരാഗത്തിനെതിരെ തടവും ശിക്ഷയും നല്‍കുന്ന നിയമങ്ങള്‍ ഇല്ലാതാക്കണമെന്ന എല്‍.ജി.ബി.ടി.ക്യൂ പ്ലസ് ആക്റ്റിവിസ്റ്റുകളുടെ വര്‍ഷങ്ങളായുള്ള പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ മാസം പാര്‍ലമെന്റില്‍ ഇതിനെതിരെ ബില്ല് അവതരിപ്പിച്ചിരുന്നു.

സ്വവര്‍ഗാനുരാഗം ഭരണഘടനക്കെതിരല്ലെന്ന് സുപ്രീം കോടതി പറഞ്ഞതായും മഹിന്ത യാപ അബെയ്‌വര്‍ദേന പറഞ്ഞു.

‘സ്വവര്‍ഗരാനുരാഗത്തിന് അനുകൂലമായ ബില്ല് ഒരു തരത്തിലും ഭരണഘടനാവിരുദ്ധമല്ലെന്നാണ് സുപ്രീം കോടതിയുടെ അഭിപ്രായം,’ സ്പീക്കര്‍ പറഞ്ഞു.

ഇത് ചരിത്രപരമായ തീരുമാനമാണെന്നും മാറ്റത്തിന്റെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശ്രീലങ്കയിലെ ഐപ്രൊബോണോയിലെ അഡ്വക്കസി ഓഫീസറായ കവീഷ കോസ്‌വറ്റേ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ബില്ല് പിന്തുണയ്ക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് സര്‍ക്കാരോ പ്രതിപക്ഷമോ നിലവില്‍ അഭിപ്രായം പറഞ്ഞിട്ടില്ല.

ബില്ല് പാസാകണമെങ്കില്‍ 225 പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണ വേണം. അതേസമയം ശ്രീലങ്കന്‍ സുപ്രീം കോടതി വിധിയില്‍ ഇന്ത്യയിലെ നവതേജ് സിങ് ജോഹര്‍ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസിനെ പരാമര്‍ശിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസായ ഡി.വൈ. ചന്ദ്രചൂഡിന്റെ 2018ലെ വിധിയും കോടതി പരാമര്‍ശിച്ചു. ഇന്ത്യയില്‍ സെഷന്‍ 377 റദ്ദാക്കിയതും ശ്രീലങ്ക കോടതി ഓര്‍മിപ്പിച്ചു.

ഒരു വ്യക്തിക്ക് തന്റെ ലൈംഗിക പങ്കാളിയെ തെരഞ്ഞെടുക്കുകയെന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ അഭിവാജ്യഘടകമാണെന്ന മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അഭിപ്രായം എടുത്തു പറഞ്ഞിട്ടുണ്ട്.

CONTENT HIGHLIGHT: Supreme Court approves bill decriminalizing homosexuality; The decision comes after years of struggle

We use cookies to give you the best possible experience. Learn more