| Monday, 20th May 2024, 8:03 am

ആര്‍.സി.ബിയുടെ ചരിത്രനേട്ടത്തിന് പിന്നാലെ ഹൈദെരാബാദും ലോകറെക്കോഡില്‍; ഇവര്‍ ടി-20യുടെ ചരിത്രം തിരുത്തികുറിച്ചു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാം സ്ഥാനത്തേക്ക് മുന്നേറിയിരുന്നു. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദ് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 19.1 ഓവറില്‍ നാല് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

28 പന്തില്‍ 66 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഹൈദരാബാദ് ജയിച്ചു കയറിയത്. അഞ്ച് ഫോറുകളും ആറ് സിക്‌സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഹെന്റിച്ച് ക്ലാസന്‍ 26 പന്തില്‍ 42 റണ്‍സും നിതീഷ് കുമാര്‍ റെഡ്ഢി 25 പന്തില്‍ 37 റണ്‍സും രാഹുല്‍ ത്രിപാദി 18 പന്തില്‍ 33 റണ്‍സും നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

പഞ്ചാബിനെതിരെ 14 സിക്‌സുകള്‍ ആണ് ഹൈദരാബാദ് താരങ്ങള്‍ നേടിയത്. ഇതോടെ ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും ഹൈദരാബാദിന് സാധിച്ചു. ഒരു ടി-20 ടൂര്‍ണമെന്റിന്റെ ഒരു സീസണില്‍ 150 സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ ടീമെന്ന നേട്ടത്തിലേക്കാണ് ഹൈദരാബാദ് നടന്നുകയറിയത്.

ഈ നേട്ടം ആദ്യം സ്വന്തമാക്കിയത് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുള്ള മത്സരത്തില്‍ ആയിരുന്നു ബെംഗളൂരു ഈ ചരിത്രം നേട്ടം സ്വന്തമാക്കിയിരുന്നത്.

ഇനി പ്ലേ ഓഫ് മത്സരങ്ങളാണ് വരാനിരിക്കുന്നത്. മെയ് 21ന് നടക്കുന്ന ആദ്യ പ്ലേ ഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് സണ്‍റൈസ് ഹൈദരാബാദിന്റെ എതിരാളികള്‍. അഹമ്മദാബാദ് നരേന്ദ്രമോഡി സ്റ്റേഡിയത്തിലാണ് ആദ്യ പ്ലേ ഓഫ് നടക്കുക.

മെയ് 22നാണ് എലിമിനേറ്റര്‍ മത്സരം നടക്കുന്നത്. അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ തന്നെ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുക.

Content Highlight: Sunrisers Hyderabad create a new record in T20

We use cookies to give you the best possible experience. Learn more