| Saturday, 6th April 2024, 7:45 am

ആദ്യം '277' ഇപ്പോൾ '50' , തുടക്കത്തിലും അവസാനത്തിലും ഇവർ മാത്രം; ഹൈദരാബാദിന് ചരിത്രനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് രണ്ടാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ ആറ് വിക്കറ്റുകള്‍ക്കാണ് ഓറഞ്ച് ആര്‍മി പരാജയപ്പെടുത്തിയത്.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസസ് ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 18.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ മറ്റൊരു പുതിയ ചരിത്ര നേട്ടമാണ് പിറവിയെടുത്തത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിക്കുകയായിരുന്നു. 3.3 ഓവര്‍ ആയപ്പോഴേക്കും ഹൈദരാബാദ് സ്‌കോര്‍ 50 കടന്നിരുന്നു.

ആദ്യ ഓവറുകളില്‍ തകര്‍ത്തടിച്ച അഭിഷേക് ശര്‍മയുടെ കരുത്തിലാണ് ഓറഞ്ച് ആര്‍മി മികച്ച തുടക്കം കെട്ടിപ്പടുത്തുയര്‍ത്തിയത്. 12 പന്തില്‍ മൂന്ന് ഫോറും നാലു സിക്‌സും ഉള്‍പ്പെടെ 37 റണ്‍സ് ആണ് താരം നേടിയത്. ഇതിനു പിന്നാലെയാണ് ഒരു റെക്കോഡ് നേട്ടം ഹൈദരാബാദ് സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 50 റണ്‍സ് നേടുന്ന ആദ്യ ടീം എന്ന നേട്ടമാണ് ഹൈദരാബാദ് സ്വന്തം പേരിലാക്കി മാറ്റിയത്.

എയ്ഡന്‍ മര്‍ക്രം 36 പന്തില്‍ 50 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. നാല് ഫോറുകളും ഒരു സിക്‌സുമാണ് താരം നേടിയത്. 24 പന്തില്‍ 31 റണ്‍സ് നേടിയ ട്രാവിസ് ഹെഡും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

അതേസമയം ചെന്നൈ ബാറ്റിങ്ങില്‍ 24 പന്തില്‍ 45 റണ്‍സ് നേടിയ ശിവം ദൂബെയാണ് സൂപ്പര്‍ കിങ്സിന്റെ ടോപ് സ്‌കോറര്‍. രണ്ട് ഫോറുകളും നാല് സിക്സുകളും ആണ് ദൂബെയുടെ ബാറ്റില്‍ നിന്നും പിറന്നത്. 30 പന്തില്‍ 35 റണ്‍സ് നേടിയ അജിങ്ക്യ രഹാനെയും 21 പന്തില്‍ പുറത്താവാതെ 31 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയും നിര്‍ണായകമായി.

ജയത്തോടെ നാലു മത്സരങ്ങളില്‍ നിന്ന് രണ്ടു വിജയവും രണ്ടു തോല്‍വിയുമായി നാല് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ഹൈദരാബാദ്. ഏപ്രില്‍ ഒമ്പതിന് പഞ്ചാബ് കിങ്‌സിനെതിരെയാണ് ഓറഞ്ച് ആര്‍മിയുടെ അടുത്ത മത്സരം. മൊഹാലിയാണ് വേദി.

Content Highlight: Sunrisers Hyderabad create a new record in IPL

Latest Stories

We use cookies to give you the best possible experience. Learn more