ഇത് സംഘവിജയമെന്ന് സോഷ്യല്‍ മീഡിയ; ഒന്നല്ല രണ്ട് ഇടങ്ങളില്‍ കപ്പടിച്ച് 'കാവിപ്പട'
Sports News
ഇത് സംഘവിജയമെന്ന് സോഷ്യല്‍ മീഡിയ; ഒന്നല്ല രണ്ട് ഇടങ്ങളില്‍ കപ്പടിച്ച് 'കാവിപ്പട'
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th February 2023, 7:54 am

ആവേശകരമായ ഫൈനലിനൊടുവില്‍ ഉദ്ഘാടന ചാമ്പ്യന്‍മാരെ കണ്ടെത്തി എസ്.എ20യും ഐ.എല്‍. ടി-20യും. കഴിഞ്ഞ ദിവസം നടന്ന ഫൈലുകളില്‍ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിനെ തോല്‍പിച്ച് സണ്‍റൈസേഴ്‌സ് ഈസേറ്റണ്‍ കേപ് എസ്.എ20യുടെയും സെഡേര്‍ട്ട് വൈപ്പേഴ്‌സിനെ തകര്‍ത്ത് ഗള്‍ഫ് ജയന്റ്‌സ് ഐ.എല്‍ ടി-20യുടെയും പ്രഥമ ചാമ്പ്യന്‍മാരായി.

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഐ.എല്‍. ടി-20യുടെ ഫൈനല്‍ മത്സരത്തില്‍ ടോസ് നേടിയ ഗള്‍ഫ് ജയന്റ്‌സ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നില്ല വൈപ്പേഴ്‌സിന് ലഭിച്ചത്. ടീം സ്‌കോര്‍ എട്ടില്‍ നില്‍ക്കവെ അലക്‌സ് ഹെയ്ല്‍സിനെയും 13ല്‍ നില്‍ക്കവെ രോഹന്‍ മുസ്തഫയെയും ടീമിന് നഷ്ടമായി.

ആറാമനായി കളത്തിലിറങ്ങിയ ശ്രീലങ്കന്‍ സ്റ്റാര്‍ വാനിന്ദു ഹസരങ്കയാണ് വൈപ്പേഴ്‌സിന് തുണയായത്. 27 പന്തില്‍ നിന്നും ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 55 റണ്‍സാണ് താരം നേടിയത്. നാലാമനായി ഇറങ്ങിയ സാം ബില്ലിങ്‌സും തന്റേതായ സംഭാവന നല്‍കിയതോടെ സ്‌കോര്‍ ഉയര്‍ന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് വൈപ്പേഴ്‌സ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ജയന്റ്‌സിനായി ഓപ്പണര്‍ ക്രിസ് ലിന്‍ വെടിക്കെട്ട് നടത്തിയിരുന്നു. ഒമ്പത് ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 50 പന്തില്‍ നിന്നും പുറത്താകാതെ 72 റണ്‍സാണ് താരം നേടിയത്. ലിന്നിന് പുറമെ 33 പന്തില്‍ നിന്നും 30 റണ്‍സ് നേടിയ എറാസ്മസും തിളങ്ങി.

അഞ്ചാമനായി ക്രീസിലെത്തിയ ഹെറ്റ്‌മെയറിന്റെ വമ്പന്‍ വെടിക്കെട്ടുമായതോടെ ജയന്റ്‌സ് വിജയം സ്വന്തമാക്കി.

വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു എസ്.എ20യുടെ ഫൈനല്‍ നടന്നത്. ഫൈനലില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രമിന്റെ തീരുമാനം തെറ്റിക്കാതെ സണ്‍റൈസേഴ്‌സ് പന്തെറിഞ്ഞപ്പോള്‍ പ്രിട്ടോറിയ 19.3 ഓവറില്‍ 135ന് പുറത്തായി. 21 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസാണ് ക്യാപ്പിറ്റല്‍സിന്റെ ടോപ് സ്‌കോറര്‍.

നാല് വിക്കറ്റ് വീഴ്ത്തിയ വാന്‍ ഡെര്‍ മെര്‍വിന്റെ ബൗളിങ് പ്രകടനമാണ് ക്യാപ്പിറ്റല്‍സിനെ താറുമാറാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഓപ്പണര്‍ ആദം റോസിങ്ടണ്‍ അടിത്തറയിട്ട ഇന്നിങ്‌സില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. 30 പന്തില്‍ നിന്നും നാല് ഫോറും അഞ്ച് സിക്‌സറുമായി 57 റണ്‍സ് നേടിയാണ് റോസിങ്ടണ്‍ പുറത്തായത്.

26 റണ്‍സ് നേടിയ മര്‍ക്രവും 22 റണ്‍സ് നേടിയ ജോര്‍ദന്‍ ഹെര്‍മാനും ടീം സ്‌കോറിങ്ങിലേക്ക് തങ്ങളുടെ സംഭാവനകളും നല്‍കിയതോടെ സണ്‍റൈസേഴ്‌സ് എസ്.എ20യുടെ പ്രഥമ ചാമ്പ്യന്‍മാരായി.

ഓറഞ്ച് ജേഴ്‌സിയണിഞ്ഞ ഇരുടീമുകളും ഫൈനലില്‍ വിജയിച്ചതോടെ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍ സജീവമാണ്. ഇരു ടീമിന്റെയും ജേഴ്‌സിയെ ബന്ധപ്പെടുത്തി ഇത് സംഘവിജയം എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.

ഐ.പി.എല്ലിന് മുമ്പ് ഇത്തരത്തിലൊരു ഹൈ വോള്‍ട്ടേജ് ടൂര്‍ണമെന്റ് ലഭിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഐ.പി.എല്ലിലെ പല താരങ്ങള്‍ക്കും തിളങ്ങാനും ഫോം വീണ്ടെടുക്കാനും ഈ ടൂര്‍ണമെന്റുകള്‍ സഹായിച്ചിട്ടുണ്ട്.

 

 

Content Highlight: Sunrisers Eastern Cape and Gulf Giants becomes the inaugural champions of SA20 and IL T20