| Tuesday, 24th September 2024, 1:49 pm

സെക്കന്റ്‌ ഷോയിലെയും തട്ടത്തിൻ മറയത്തിലെയും എന്റെ വേഷം ഇപ്പോഴും ഓർത്തിരിക്കാൻ കാരണമുണ്ട്: സണ്ണി വെയ്ൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സെക്കന്റ്‌ ഷോ എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാനൊപ്പമാണ് സണ്ണി വെയ്ൻ എന്ന നടൻ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. ഹീറോയായും ക്യാരക്ടർ റോളുകളിലും പിന്നീട് നായക നടനായി ഉയരാനും സണ്ണിക്ക് അധികം കാലം വേണ്ടി വന്നില്ല.

ഈയിടെ ഇറങ്ങിയ അപ്പൻ, പെരുമാനി തുടങ്ങിയ ചിത്രങ്ങളിലെ സണ്ണിയുടെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു. കരിയറിന്റെ തുടക്കത്തിൽ അഭിനയിച്ച സിനിമകളെ കുറിച്ച് പറയുകയാണ് സണ്ണി.

സെക്കന്റ്‌ ഷോയിലെയും തട്ടത്തിൻ മറയത്തിലെയുമെല്ലാം കഥാപാത്രം ഇപ്പോഴും ഓർത്തിരിക്കുന്നത് കഥാപാത്രത്തിന്റെ പേരുകൾ കാരണമാണെന്നും അന്നൊന്നും ഒട്ടും ആവർത്തന വിരസത തോന്നിയിട്ടില്ലെന്നും സണ്ണി പറയുന്നു. വലിയ അഭിനേതാക്കൾ പറയുന്ന പോലെ സിനിമയെ നമ്മളെ ആവശ്യമില്ലെന്നും നമുക്ക് സിനിമക്ക് ആവശ്യമെന്നും സണ്ണി പറഞ്ഞു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട്‌ സംസാരിക്കുകയായിരുന്നു സണ്ണി.

‘ആദ്യ സിനിമയിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധിച്ചു. മാത്രവുമല്ല സെക്കന്റ് ഷോയിലെ കുരുടിയാകട്ടെ, തട്ടത്തിൻ മറയത്തിലെ മജീദ് ആകട്ടെ, ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ പൂമ്പാറ്റ ഗിരീഷ് ആകട്ടെ ആളുകൾക്ക് ഓർത്തുവയ്ക്കാൻ സാധിക്കുന്ന യൂണീക് ആയുള്ള പേരുകളുള്ള കഥാപാത്രങ്ങളെയാണ് എനിക്ക് ലഭിച്ചത്.

അതിൽ നായകൻ, വില്ലൻ, സഹനടൻ എന്നിങ്ങനെ വ്യത്യസ്‌ത കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചു. നല്ല അഭിനേതാക്കൾക്കൊപ്പവും അണിയറ പ്രവർത്തകർക്കൊപ്പവും പ്രവർത്തിക്കാൻ സാധിച്ചു. ഒരിക്കലും ആവർത്തന വിരസത തോന്നിയിട്ടേയില്ല. സിനിമയിലെത്താനും നിലനിന്നുപോകാനും ഭാഗ്യവും അതിലേറെ പരിശ്രമവും ആവശ്യമുണ്ട്.

റലവന്റായി നിൽക്കാൻ ഞാൻ ബോധപൂർവ്വം ഒന്നും ചെയ്യാറില്ല. എനിക്ക് ലഭിക്കുന്ന അവസരങ്ങളെ നന്നായി ഉപയോഗിക്കാൻ ശ്രമിക്കാറുണ്ട്. സിനിമയിൽ ഉയർച്ചകളും താഴ്‌ച്ചകളുമുണ്ടാകാം. മഹാരഥൻമാരായ അഭിനേതാക്കൾ നേരത്തേ പറഞ്ഞിട്ടുണ്ട്, സിനിമക്ക് നമ്മളെ ആവശ്യമില്ല. നമുക്കാണ് ആവശ്യം,’സണ്ണി വെയ്ൻ പറയുന്നു.

Content Highlight:  Sunny wayne Talk About His Film Career

Latest Stories

We use cookies to give you the best possible experience. Learn more