| Wednesday, 17th April 2024, 4:14 pm

500 എണ്ണം കളിച്ചിട്ടും ഒന്നേ കിട്ടിയിള്ളൂ! 40 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ചു; ഇംഗ്ലീഷ് ഇതിഹാസങ്ങൾക്കൊപ്പം നരെയ്‌ൻ

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് രണ്ടാം തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് രണ്ട് വിക്കറ്റുകള്‍ക്കാണ് കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 20 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരം പരാജയപ്പെട്ടെങ്കിലും കൊല്‍ക്കത്തയുടെ ബാറ്റിങ് നിരയില്‍ സെഞ്ച്വറി നേടിയ സുനില്‍ നരെയ്‌ന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. 56 പന്തില്‍ 150 റണ്‍സ് നേടിക്കൊണ്ടായിരുന്നു വിന്‍ഡീസ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം. 13 ഫോറുകളും ആറ് കൂറ്റന്‍ സിക്‌സുകളും ആണ് നരെയ്ന്‍ നേടിയത്. 194.64 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

തന്റെ ടി-20 കരിയറിലെ ആദ്യ സെഞ്ച്വറി ആയിരുന്നു ഇത്. തന്റെ 504 മത്സരത്തില്‍ ആയിരുന്നു നരെയ്ന്‍ സെഞ്ച്വറി നേടിയത്. ഇതോടെ ക്രിക്കറ്റില്‍ ആദ്യ സെഞ്ച്വറി നേടാന്‍ 500+ മത്സരങ്ങള്‍ കളിക്കേണ്ടി വന്ന മൂന്നാം താരമായി മാറാനും നരെയ്‌ന് സാധിച്ചു.

ഇതിന് മുമ്പ് ആദ്യ സെഞ്ച്വറി നേടാന്‍ 500 മത്സരങ്ങള്‍ വരെ കാത്തിരിക്കേണ്ടി വന്നത് രണ്ട് താരങ്ങള്‍ ആയിരുന്നു. ഇംഗ്ലീഷ് ഇതിഹാസം ഡെറക് അണ്ടര്‍വുഡ് 591 മത്സരത്തില്‍ ആയിരുന്നു തന്റെ ആദ്യ സെഞ്ച്വറി നേടിയത്. 1984ല്‍ ആയിരുന്നു താരം സെഞ്ച്വറി നേടിയത്. 1981ല്‍ സെഞ്ച്വറി നേടിയ മുന്‍ ഇംഗ്ലീഷ് താരം ബോബ് ടൈലര്‍ 539 മത്സരത്തില്‍ ആയിരുന്നു തന്റെ ആദ്യ സെഞ്ച്വറി നേട്ടത്തിലെത്തിയത്.

ബൗളിങ്ങിലും മികച്ച പ്രകടനമാണ് നരെയ്ന്‍ നടത്തിയത്. നാല് ഓവറില്‍ 30 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റുകളാണ് താരം നേടിയത്.

അതേസമയം ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‌ലറിന്റെ ഒറ്റയാള്‍ പ്രകടനമാണ് രാജസ്ഥാനെ ജയത്തില്‍ എത്തിച്ചത്. 60 പന്തില്‍ പുറത്താവാതെ 107 റണ്‍സ് നേടി കൊണ്ടായിരുന്നു ഇംഗ്ലണ്ട് താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. 178.33 സ്‌ട്രൈക്ക് റേറ്റില്‍ ഒമ്പത് ഫോറുകളും ആറ് സിക്‌സുകളുമാണ് താരം നേടിയത്. റിയാന്‍ പരാഗ് 14 പന്തില്‍ 34 റണ്‍സും പവല്‍ 26 റണ്‍സും നേടി നിര്‍ണായകമായി.

ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്നും ആറു വിജയവും ഒരു തോല്‍വിയും അടക്കം 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും. മറുഭാഗത്ത് ആറു മത്സരങ്ങളില്‍ നിന്ന് നാലു വിജയവും രണ്ടു തോല്‍വിയുമായി എട്ടു പോയിന്റോടെ രണ്ടാം സ്ഥാനത്താണ് കൊല്‍ക്കത്ത.

ഏപ്രില്‍ 22ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയല്‍സിന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയമാണ് വേദി. അതേസമയം ഏപ്രില്‍ 21ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനിലാണ് മത്സരം നടക്കുക.

Content Highlight: Sunil Narain score century against Rajasthan Royals

We use cookies to give you the best possible experience. Learn more