ഇയാള്‍ക്കിത് ഏന്ത് പറ്റി, ഇങ്ങനെ സംഭവിക്കാറില്ലല്ലോ! ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പിന്തുണയുമായി ഗവാസ്‌കര്‍
Asia cup 2023
ഇയാള്‍ക്കിത് ഏന്ത് പറ്റി, ഇങ്ങനെ സംഭവിക്കാറില്ലല്ലോ! ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പിന്തുണയുമായി ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd September 2023, 11:59 pm

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ക്രിക്കറ്റ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യാ-പാകിസ്ഥാന്‍ മത്സരമാണ് മഴ മുടക്കിയത്.

ഇന്ത്യയുടെ ബാറ്റിങ്ങിന് ശേഷമായിരുന്നു മഴ രസം കൊല്ലിയായി എത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 267 റണ്‍സ് നേടി ഓള്‍ഔട്ടാകുകയായിരുന്നു. അടിതെറ്റിയ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് അഞ്ചാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും വൈസ് ക്യപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുമാണ്. 81 പന്ത് നേരിട്ട് കിഷന്‍ 82 റണ്‍സ് നേടിയപ്പോള്‍ 90 പന്തില്‍ 87 റണ്‍സാണ് ഹര്‍ദിക് സ്വന്തമാക്കിയത്.

നേരത്തെ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ പാക് ബൗളിങ്ങിന് മുമ്പില്‍ അമ്പേ പരാജയമാകുകയായിരുന്നു. ഇന്ത്യന്‍ ഓപ്പണ്‍മാരായ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും തുടക്കത്തില്‍ തന്നെ പതറിയിരുന്നു. പാകിസ്ഥാന്‍ പേസ് ട്രയോ ആയ ഷഹീന്‍ അഫ്രിദി ഹാരിസ് റൗഫ് നസീം ഷാ എന്നിവരുടെ മുമ്പില്‍ ഇരുവരും വിയര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്.

ഇന്ത്യന്‍ ബാറ്റിങ്ങിനെ മൂന്ന് കുന്തുമുനകളും പരാജയമായതില്‍ ഇന്ത്യ ഭയക്കേണ്ടതില്ലെന്നാണ് ഇതിഹാസ താരമായ സുനില്‍ ഗവാസ്‌കര്‍. രോഹിത്തിന്റെും ഗില്ലിന്റെയും വിരാടിന്റെയും പരാജയം വലിയ കാര്യമായി എടുക്കേണ്ടതില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ഗവാസ്‌കര്‍ പറയുന്നത്.

‘ടോപ് ഓര്‍ഡറിന്റെ കാര്യത്തില്‍ വലിയ ആശങ്കയൊന്നും ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. നിങ്ങള്‍ അവരുടെ റെക്കോഡുകള്‍ നോക്കൂ. വിരാട് 11000ത്തിലധികം റണ്‍സ് നേടിയിട്ടുണ്ട്, രോഹിത് 9000ത്തിലധികം റണ്‍സ് നേടിയിട്ടുണ്ട്, ശുഭ്മന്‍ ഗില്‍ തന്റെ കഴിവുകള്‍ കാണിച്ചുതന്നിട്ടുണ്ട്. വിരാട്, രോഹിത് തുടങ്ങിയ വമ്പന്‍ താരങ്ങള്‍ പരാജയപ്പെട്ടതിന് ശേഷവും, 260ലേക്ക് ഞങ്ങളെ കൊണ്ടുപോകാന്‍ ഉത്തരവാദിത്തമുള്ള അഞ്ചാം നമ്പറും ആറാം നമ്പറും നമ്മുക്കുണ്ട്, ഞങ്ങള്‍ വിഷമിക്കേണ്ടതില്ല. ക്രിക്കറ്റില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. ചില ദിവസങ്ങളില്‍ ബോളര്‍മാര്‍ വളരെ മികച്ച പ്രകടനം നടത്തും,’ ഗവാസ്‌കര്‍ പറഞ്ഞു.

സെപ്ംറ്റംബര്‍ നാല് തിങ്കളാഴ്ചയാണ് ഇന്ത്യയുടെ നേപ്പാളിനെതിരെയുള്ള രണ്ടാം മത്സരം.

Content Highlight: Sunil Gavaskar Supports Indian top three batters